Earthquake Hits Bay of Bengal: അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി
Earthquake Near Andaman and Nicobar Islands: ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായിരിക്കുന്നത്. ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 22-നാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടായത്.
രാവിലെ ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് അനുഭവപ്പെട്ടത്. അതേസമയം ഇടയ്ക്കിടെയുള്ള ഇത്തരം ദുരന്തങ്ങൾ നേരിടാനുള്ള ദുരന്തനിവാരണ മോക്ക് ഡ്രില്ലുകൾ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ. ജൂലൈ 29 മുതൽ ഓഗസ്റ്റ് ഒന്ന് വരെയാണ് മോക് ഡ്രിൽ നടക്കുക.
സമാന ഭൂചലനങ്ങൾ
അതിനിടെ, തിങ്കളാഴ്ച ജപ്പാന്റെ വടക്കൻ ഹൊക്കൈഡോ മേഖലയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പ്രദേശത്തിൻ്റെ മിക്ക സ്ഥലങ്ങളിലും അനുഭവപ്പെട്ടതായാണ് വിവരം. സുനാമി സാധ്യതയില്ലെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) ഉദ്യോഗസ്ഥർ ഇതിന് പിന്നാലെ അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച, ദ്വീപ് രാഷ്ട്രമായ സമോവയ്ക്ക് സമീപം ദക്ഷിണ പസഫിക്കിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. എന്നാൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന്റെ ആഴം 314 കിലോമീറ്റർ (195 മൈൽ) ആയിരുന്നു.