പാകിസ്ഥാൻ-സൗദി-തുർക്കി സംയുക്ത പ്രതിരോധ കരാർ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ? പരിശോധിച്ച് ഇന്ത്യ
India Slams Pakistan Over PoK Violence, Evaluates Trilateral Defence Pact: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെയും പാക് അധീന കശ്മീരിലെയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. പാക് അധീന കശ്മീരിലും മറ്റ് ഭാഗങ്ങളിലും നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ന്യൂഡൽഹി: പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച പുതിയ സംയുക്ത പ്രതിരോധ കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബധിക്കുമോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിൻ്റെ താല്പര്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ എല്ലാ സംഭവവികാസങ്ങളും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പുതിയ കരാർ രാജുത്തിൻ്റെ സുരക്ഷയെയും മേഖലയിലെ സമാധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2025 സെപ്റ്റംബറിൽ പാകിസ്ഥാനും സൗദി അറേബ്യയും പ്രതിരോധ കരാർ ഒപ്പുവെച്ചപ്പോഴും സമാനമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു.
മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിന് നേരെയുള്ള സായുധ ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും വ്യക്താമാക്കുന്നതാണ് കരാർ. പ്രതിരോധ സഹകരണം എല്ലാ തലങ്ങളിലും വർദ്ധിപ്പിക്കാനും ഈ കരാർ ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. സൈനിക തലത്തിൽ പാകിസ്ഥാനുമായി സൗദി അറേബ്യ കൂടുതൽ അടുക്കുന്നതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവർ തമ്മിലുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഓഗസ്റ്റ് 7-നാണ് ‘മക്ക സംയുക്ത പ്രതിരോധ കരാറി’’ൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി പ്രതിരോധ കരാറിൻ്റെ തുടർച്ചയായാണിത്.
അതേസമയം, പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെയും പാക് അധീന കശ്മീരിലെയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. പാക് അധീന കശ്മീരിലും മറ്റ് ഭാഗങ്ങളിലും നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി പാക് അധീന കശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങളെ പാകിസ്ഥാൻ സായുധമായാണ് നേരിട്ടത്. ഇതിൽ 90-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മനുഷ്യാവകാശ ലംഘനങ്ങളിൽ പാകിസ്ഥാൻ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
ndia is closely evaluating the national security implications of the newly signed ‘Makkah Joint Defence Agreement’ between Pakistan, Saudi Arabia, and Turkey. The MEA assured that all necessary steps will be taken to safeguard India’s interests. Additionally, India urged the international community to hold Pakistan accountable for human rights violations in PoK.