India Pakistan Conflict: യുദ്ധം പരിഹാരമല്ല, സമ്മാനിക്കുന്നത് വൻ സാമ്പത്തിക ബാധ്യത
War affect the economy of a country: യുദ്ധം ആരംഭിച്ചാൽ ജനങ്ങൾക്ക് മേലെ യുദ്ധക്കാല സെസ് സാധ്യത വർധിക്കും. കൂടാതെ ഇന്ത്യ പാകിസ്താൻ യുദ്ധം നടന്നാൽ ഓഹരിവിപണിയിലും വലിയ മാറ്റം ഉണ്ടാകും.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ പാകിസ്താൻ സംഘർഷം ദിവസംപ്രതി രൂക്ഷമാവുകയാണ്. സാധാരണക്കാരെ ലക്ഷ്യം വച്ച് കൊണ്ടുള്ള പാകിസ്താൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുന്നുമുണ്ട്. എന്നാൽ, ഇതിന്റെ അവസാനം എന്താകും? യുദ്ധസമാനമായ സാഹചര്യത്തിലേക്കാണോ രാജ്യം നീങ്ങുന്നത്?
യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കണക്കുകൾ പ്രകാരം ഒരു ദിവസത്തെ യുദ്ധത്തിന് ഇന്ത്യയ്ക്ക് 1460 കോടി മുതൽ അയ്യായിരം കോടി രൂപയെങ്കിലും ചെലവാക്കേണ്ടി വരും. സംഘർഷത്തിന്റെ തോത്, രാജ്യത്തിന്റെ സ്ഥാനം, രാജ്യങ്ങളുടെ പിന്തുണ തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യുദ്ധചെലവ് നിർണയിക്കുന്നത്.
ദീർഘകാല യുദ്ധത്തിലേക്കാണ് കടക്കുന്നതെങ്കിൽ ഈ കണക്കിലും മാറ്റം വരും. കാർഗിൽ യുദ്ധത്തിൽ പ്രതിദിനം ഇന്ത്യ ചെലവാക്കിയത് 1400 കോടി രൂപയാണ്. അതേസമയം പാകിസ്താന് ചെലവായത് 370 കോടി രൂപയും. സൈനിക ചെലവിലേക്കായി ഈ ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 6.21 ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ രണ്ട് ശതമാനത്തിന് താഴെയാണിത്. അതിനാൽ യുദ്ധം ആരംഭിച്ചാൽ ജനങ്ങൾക്ക് മേലെ യുദ്ധക്കാല സെസ് സാധ്യത വർധിക്കും. കൂടാതെ ഇന്ത്യ പാകിസ്താൻ യുദ്ധം നടന്നാൽ ഓഹരിവിപണിയിലും വലിയ മാറ്റം ഉണ്ടാകും.
ALSO READ: പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു, നിയന്ത്രണം 5 ദിവസത്തേക്ക്
യുദ്ധത്തിന്റെ സാമ്പത്തിക ചെലവുകൾ പലരീതിയിൽ തരംതിരിക്കാവുന്നതാണ്. സൈനിക ചെലവുകളാണ് ആദ്യത്തേത്. യുദ്ധത്തിന് വേണ്ടത് ആയുധങ്ങൾ, റിക്കറ്റ്, വിമാനങ്ങൾ, പെട്രോൾ, യൂണിഫോം, ഭക്ഷണം എന്നിവയാണ്. ഇവയുടെ ചെലവ് വളരെ വലുതാണ്. കൂടാതെ യുദ്ധം നശിപ്പിക്കുന്ന കെട്ടിടങ്ങൾ, റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ വീണ്ടും പണിയേണ്ടി വരും. ഇതിന് വലിയ തുക ആവശ്യമാണ്.
ഒട്ടനവധി പണം യുദ്ധത്തിൽ ചെലവാകുന്നതിനാൽ ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ളം പോലുള്ള ജനപക്ഷ സേവനങ്ങൾക്ക് പണം കുറയുന്നു. യുദ്ധം ആരംഭിച്ചാൽ രാജ്യാന്തര വ്യാപാരം തടസ്സപ്പെടുകയും സാമ്പത്തിക ബന്ധങ്ങൾ നഷ്ടപ്പെടുകയും ചെയ്യാം. വിദേശ നിക്ഷേപകരും ആഭ്യന്തര വ്യവസായികളും പിന്മാറാനുള്ള സാധ്യതയും കൂടുതലാണ്. ഇതെല്ലാം ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ വലിയതോതിൽ ബാധിക്കും.