Narendra Modi: ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; സ്വീഡൻ സന്ദർശനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി മോദി
PM Narendra Modi Sweden Visit: നരേന്ദ്ര മോദിയുടെ സ്വീഡന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊർജ്ജവും ദിശാബോധവും നൽകുന്നതായിരുന്നു. ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ വേഗതയും ഊർജ്ജവും പകരുന്ന നിരവധി സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിച്ചതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊർജ്ജവും ദിശാബോധവും നൽകുന്നതായിരുന്നു. ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ വേഗതയും ഊർജ്ജവും പകരുന്ന നിരവധി സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിച്ചതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അങ്ങേയറ്റം ഫലപ്രദവും ആശാവഹവുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ദൃഢമാക്കിക്കൊണ്ട് ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പദവിയിലേക്ക് ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലും നൂതന ആശയങ്ങളിലും ഒരുമിച്ച് മുന്നേറാൻ ലക്ഷ്യമിട്ടുള്ള സംയുക്ത ഇന്നൊവേഷൻ പങ്കാളിത്തത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു.
സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നിവയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായി ‘ഇന്ത്യ-സ്വീഡൻ ടെക്നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോറിഡോർ’ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
സ്വീഡനിലെ ജനങ്ങളും ഗവൺമെന്റും പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും സൗഹൃദത്തിനും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
പ്രധാനമന്ത്രിയുടെ കുറിപ്പ്
My visit to Sweden was marked by several important outcomes that will add new momentum to India-Sweden relations.
From elevating our ties to a Strategic Partnership, launching the Joint Innovation Partnership 2.0 and the India-Sweden Technology and Artificial Intelligence… pic.twitter.com/KhzfaXbSey
— Narendra Modi (@narendramodi) May 18, 2026
ഉൾഫ് ക്രിസ്റ്റേഴ്‌സണുമായി ചർച്ച
നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും വിപുലമായ ചര്‍ച്ചയാണ് നടത്തിയത്. വ്യാപാരം, പ്രതിരോധം, നവീകരണം, കൃത്രിമ ബുദ്ധി, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചത്.
ഉൽഫ് ക്രിസ്റ്റേഴ്സണുമായി മികച്ച രീതിയിൽ ചർച്ചകൾ നടത്താൻ സാധിച്ചതായി നരേന്ദ്ര മോദി എക്‌സില്‍ മറ്റൊരു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ സ്വീഡനിലെ വിക്ടോറിയ കിരീടാവകാശിയും പങ്കുചേർന്നത് ഏറെ സന്തോഷകരമായിരുന്നുവെന്നും, സ്വീഡൻ രാജാവിന്റെയും രാജ്ഞിയുടെയും ആശംസകൾ അവർ അറിയിച്ചതായും മോദി പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ച, മനുഷ്യകേന്ദ്രീകൃതമായ വികസനം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി. എല്ലാ മേഖലകളിലും വളർന്നുവരുന്ന സഹകരണം കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇരു നേതാക്കളും ഇന്ത്യ-സ്വീഡൻ ബന്ധത്തിന്റെ എല്ലാ വശങ്ങളും വിശദമായി വിലയിരുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് ടെക്, ഗ്രീൻ മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും വലിയ സാധ്യതകളാണുള്ളതെന്ന് ഉൽഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർക്കൊപ്പം സംയുക്ത വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യവെ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
തീവ്രവാദം മനുഷ്യരാശിക്കാകെ ഗുരുതരമായ വെല്ലുവിളിയാണെന്ന കാര്യത്തിൽ ഇരുരാജ്യങ്ങള്‍ക്കും ഒരു അഭിപ്രായമാണുള്ളത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം സ്വീഡൻ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് ക്രിസ്റ്റേഴ്സണോട് മോദി നന്ദി രേഖപ്പെടുത്തി.ഡിജിറ്റൽ പരിവർത്തനത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ഉൽഫ് ക്രിസ്റ്റേഴ്സൺ പ്രശംസിച്ചു.
English Summary
PM Modi’s visit to Sweden successfully strengthened bilateral ties. The nations upgraded their relationship to a Strategic Partnership. They launched new joint initiatives for technology and AI. Both countries also pledged to double mutual trade within five years.