Madras High Court: ‘മെട്രോ സ്റ്റേഷനായി ക്ഷേത്രഭൂമി വിട്ടുനൽകാം’; ദൈവം ക്ഷമിച്ചോളുമെന്ന് മദ്രാസ് ഹൈക്കോടതി
Temple Land For Metro: മെട്രോ സ്റ്റേഷനായി ക്ഷേത്രഭൂമി വിട്ടുനൽകിയാൽ ദൈവം ക്ഷമിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനമുള്ളതാണിത്. അതുകൊണ്ട് ദൈവം ക്ഷമിയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

മെട്രോ സ്റ്റേഷനായി ക്ഷേത്രഭൂമി വിട്ടുനൽകാമെന്ന് മദ്രാസ് ഹൈക്കോടതി. ഒരുപാട് പേർക്ക് പ്രയോജനമുള്ള കാര്യമായതിനാൽ ഇത് ദൈവം ക്ഷമിച്ചോളുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. മെട്രോ സ്റ്റേഷനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി മുന്നോട്ടുപോകാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് അനുമതി നൽകുകയും ചെയ്തു.
ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ദൈവം ക്ഷമിയ്ക്കും എന്ന് കോടതി നിരീക്ഷിച്ചു. മത സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി പൊതുപദ്ധതികള്‍ക്കായി വിട്ടുകൊടുക്കാതിരിക്കാനാവില്ല. ഇത്തരം കാര്യങ്ങളിൽ പ്രത്യേക പരിഗണന നൽകാനാവില്ല. സംസ്ഥാനത്തിന്റെ ഉന്നതാധികാരം വിനിയോഗിച്ച് മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നത് അനുവദനീയമാണ്. ഭരണഘടനാവകുപ്പ് 25,26 പ്രകാരം ഇത് ആരുടെയും ഒരാളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ല എന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.
ബാലകൃഷ്ണ പിള്ള വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ കേരള ഹൈക്കോടതിയുടെ വിധി പരാമർശിച്ചുകൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ‘ദേശീയ പാതാവികസനത്തിന് വേണ്ടി, അത് മതസ്ഥാപനങ്ങളെ ബാധിച്ചാല്‍ ദൈവം നമ്മോട് ക്ഷമിക്കും’ എന്ന് കേരള ഹൈക്കോടതിയുടെ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. അതുപോലെ തന്നെ ക്ഷേത്രത്തിലെ ഭക്തർക്കടക്കം ലക്ഷക്കണക്കിന് പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്ന മെട്രോ സ്റ്റേഷൻ്റെ നിർമ്മാണത്തിനായി അമ്പലത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുത്താലും ദൈവം ക്ഷമിച്ചോളും.
രത്തിന വിനായഗർ ക്ഷേത്രം, ദുർഗൈ അമ്മൻ ക്ഷേത്രം എന്നീ അമ്പലങ്ങളുടെ ഭൂമിയിൽ നിന്ന് മെട്രോ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) നേരത്തെ തീരുമാനിച്ചത്. എന്നാൽ, വിശ്വാസികൾ ഈ നീക്കത്തെ എതിർത്തു. വിശ്വാസികളുടെ സംഘടനയായ ആലയം കാപ്പോം ഫൗണ്ടേഷൻ സിഎംആർഎലിൻ്റെ തീരുമാനത്തിനെതിരെ കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയും ചെയ്തു.
ഇതോടെ ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സിഎംആർഎൽ പിന്മാറി. ക്ഷേത്രങ്ങളുടെ എതിർവശത്തുള്ള, യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ ഹെഡ് ഓഫീസ് ഉൾപ്പെടുന്ന പ്രദേശത്തുനിന്ന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു പിന്നീട് സിഎംആർഎൽ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിച്ചു. 250 കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിച്ചതെന്നും അത് പൊളിച്ചാൽ വലിയ നഷ്ടമുണ്ടാവുമെന്നും കമ്പനി വാദിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിലാണ് നേരത്തെ തീരുമാനിച്ചതുപോലെ ക്ഷേത്രഭൂമി തന്നെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചത്.