ഇമിഗ്രേഷൻ പൂർത്തിയാക്കാതെ ഇറ്റാലിയൻ പൗരന്മാർ മ്യൂണിക്കിലേക്ക് പറന്നു; അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Security Lapse: 3 Italian Passengers Fly from Delhi to Munich Without Immigration Check: സെപ്റ്റംബർ 4-നാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാർ, തുടർന്ന് അവിടെ നിന്ന് ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിലേക്ക് പോവുകയായിരുന്നു. എന്നാൽ രാജ്യാന്തര യാത്രയ്ക്ക് മുൻപായി ഡൽഹി വിമാനത്താവളത്തിൽ വെച്ച് പൂർത്തിയാക്കേണ്ട ഇമിഗ്രേഷൻ നടപടികൾ ഇവർ ചെയ്തിരുന്നില്ല

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നിർബന്ധിത ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ അമൃത്സറിൽ നിന്ന് ഡൽഹി വഴി ജർമ്മനിയിലെ മ്യൂണിക്കിലേക്ക് വിമാനയാത്ര നടത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പ്രധാന അധികൃതരും പങ്കെടുക്കുന്ന യോഗം ചൊവ്വാഴ്ച വൈകുന്നേരം നടക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തനാക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കമ്മീഷണർ, എയർ ഇന്ത്യ ഗ്രൂപ്പ് മേധാവി, ഡൽഹി വിമാനത്താവള സി.ഇ.ഒ എന്നിവർ പങ്കെടുക്കും. യാത്രക്കാരെ കൈകാര്യം ചെയ്തതിലെ വീഴ്ചയിൽ ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സെപ്റ്റംബർ 12-ന് എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. എയർ ഇന്ത്യ ഇതുവരെ നോട്ടീസിന് മറുപടി നൽകിയിട്ടില്ല എന്നാണ് വിവരം.
സെപ്റ്റംബർ 4-നാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാർ, തുടർന്ന് അവിടെ നിന്ന് ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിലേക്ക് പോവുകയായിരുന്നു. എന്നാൽ രാജ്യാന്തര യാത്രയ്ക്ക് മുൻപായി ഡൽഹി വിമാനത്താവളത്തിൽ വെച്ച് പൂർത്തിയാക്കേണ്ട ഇമിഗ്രേഷൻ നടപടികൾ ഇവർ ചെയ്തിരുന്നില്ല. അമൃത്സർ വിമാനത്താവളത്തിൽ വെച്ചാണ് വീഴ്ച സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also Read: വൈദ്യുതി ക്ഷാമമെന്ന് കേരളത്തിലെ മന്ത്രി; നേപ്പാളിന് ദിവസം 600 മെഗാവാട്ട് വൈദ്യുതി നൽകാൻ ഇന്ത്യ
അമൃത്സർ വിമാനത്താവളത്തിൽ വെച്ച് തന്നെ ഡൽഹിയിലേക്കും മ്യൂണിക്കിലേക്കുമുള്ള രണ്ട് ബോർഡിംഗ് പാസുകൾ യാത്രക്കാർക്ക് നൽകിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇവർ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ഇതിന് പകരം ഇവരെ ഇൻ്റർനാഷണൽ-ടു-ഇൻ്റർനാഷണൽ ട്രാൻസ്ഫർ ഏരിയയിലേക്ക് തിരിച്ചുവിട്ടു. ഇതോടെയാണ് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ രാജ്യാന്തര വിമാനത്തിൽ കയറാൻ ഇവർക്ക് സാധിച്ചത്.
കേന്ദ്ര സർക്കാർ ‘ഹബ്-ആൻഡ്-സ്പോക്ക്’ മോഡൽ നടപ്പിലാക്കിയ വിമാനത്താവളങ്ങളിലൊന്നാണ് അമൃത്സർ. ഈ മോഡൽ അനുസരിച്ച് യാത്രക്കാർ യാത്ര തുടങ്ങുന്ന വിമാനത്താവളത്തിൽ വെച്ച് തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും, പിന്നീട് പ്രധാന ഹബ്ബിലെത്തി സുരക്ഷാ പരിശോധനകൾ മാത്രം കഴിഞ്ഞ് രാജ്യാന്തര വിമാനത്തിൽ കയറുകയും ചെയ്യാം. എന്നാൽ ഈ സംഭവത്തിൽ, രണ്ട് വിമാനങ്ങളും ഈ ഹബ്-ആൻഡ്-സ്പോക്ക് സംവിധാനത്തിന് കീഴിലായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അതിനാൽ യാത്രക്കാർ നിർബന്ധമായും ഡൽഹിയിൽ വെച്ച് ഇമിഗ്രേഷൻ പൂർത്തിയാക്കേണ്ടതായിരുന്നു
English Summary
The Home Ministry called an urgent meeting after three Italian passengers boarded a Munich-bound Lufthansa flight from Delhi without completing mandatory immigration formalities due to a lapse at Amritsar airport.