Namo Green Rail: ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ‘നമോ ഗ്രീൻ റെയിൽ’ ട്രാക്കിലേക്ക്; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
Modi to Flag Off Namo Green Rail, India's First Hydrogen Train Today: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദിലാണ് ഉദ്ഘാടന പരിപാടി. ഇതോടെ റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും.
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കം. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദിലാണ് ഉദ്ഘാടന പരിപാടി. ഇതോടെ റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും.
നമോ റെയിൽ ട്രാക്കിലേക്ക്
ജിന്ദിനും സോണിപത്തിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഈ റൂട്ടിലെ സർവീസ് വിജയകരമാകുന്നതോടെ രാജ്യത്തെ മറ്റ് റൂട്ടുകളിലേക്കും ഹൈഡ്രജൻ ട്രെയിനുകൾ വ്യാപിപ്പിക്കാനുള്ള സാധ്യതകൾക്ക് ഇത് വഴിതുറക്കും. റെയിൽ ഗതാഗതത്തിൽ മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഊർജ്ജ നയങ്ങളിലും ഹൈഡ്രജൻ ട്രെയിൻ വലിയ മാറ്റങ്ങൾ വരുത്തും. പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 10 കോച്ചുകളുള്ള ഈ ട്രെയിൻ, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിനായാണ് കണക്കാക്കപ്പെടുന്നത്.
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. 110 കിലോമീറ്റ വേഗതയിൽ സഞ്ചരിക്കാനാവുന്ന തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജിന്ദ് ജംഗ്ഷൻ, ഗൊഹാന ജംഗ്ഷൻ, സോണിപത് എന്നിവയെ തമ്മിലാണ് ട്രെയിൻ ബന്ധിപ്പിക്കുക. ഈ റൂട്ടിലെ പരീക്ഷണത്തിന് ശേഷം കൽക്ക-ഷിംല റൂട്ട് ഉൾപ്പെടെയുള്ള പൈതൃക റെയിൽവേ റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കാൻ ആലോചിക്കുന്നുണ്ട്.
പത്ത് കോച്ചുകളുള്ള ട്രെയിനിൽ ഒരേസമയം 2,600 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ട്രെയിനിന് കരുത്ത് പകരുന്നത്. ഹൈഡ്രജൻ ലീക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി അധ്യാധുനിക മൾട്ടി ലെയർ സുരക്ഷാ സംവിധനം ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ലൊക്കോ പൈലറ്റിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതുപോലെ, പദ്ധതിയുടെ പൈലറ്റ് കോറിഡോറായ ജിന്ദിൽ ഹൈഡ്രജൻ സംഭരണണത്തിനും ഇന്ധന വിതരണത്തിനുമായി പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ, ഫ്ലെയിം ഡിറ്റക്ടറുകൾ, ഓട്ടോ ഷട്ട് ഓഫ് സിസ്റ്റം, മറ്റ് നിരീക്ഷണ സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്.
ഹരിത ഊർജ്ജത്തിലേക്ക്…
അത്യാധുനിക ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയുടെ പിൻബലത്തിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. പരമ്പരാഗത ഡീസൽ എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ സുസ്ഥിരമായ ഗതാഗതമാർഗമാണെന്നാണ് വിലയിരുത്തൽ.
ഹൈഡ്രജൻ ട്രെയിനിൽ പുറന്തള്ളപ്പെടുന്നത് വെള്ളവും താപവും മാത്രമായതിനാൽ കാർബൺ ബഹിർഗമനം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ഈ മുന്നേറ്റം ഇന്ത്യൻ റെയിൽവേയുടെ ഊർജ്ജ സ്വയംപര്യാപ്തത വർദ്ധിപ്പിക്കാൻ സഹായിച്ചേക്കും. നിലവിൽ ഡീസലിനും മറ്റ് ഇന്ധനങ്ങൾക്കുമായി വരുന്ന വലിയ ചെലവ് കുറയ്ക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
English Summary:
India is set to mark a major milestone in its railway history with the launch of the country’s first hydrogen-powered train on July 17. Prime Minister Narendra Modi will flag off the train at an inaugural event in Jind, Haryana.