Crime News: പെൺകുട്ടിക്ക് 3 ലക്ഷം, വെളുത്ത കുഞ്ഞിന് 7 ലക്ഷം; റാക്കറ്റിനെ പൊക്കി പോലീസ്
കുട്ടികളില്ലാത്ത ദമ്പതികൾക്കാണ് ഇവർ നവജാതശിശുക്കളെ വിറ്റിരുന്നത്. ഇതിനായി സമൂഹത്തിൽ ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബങ്ങളെ സമീപിക്കുന്നതാണ് രീതി. കുട്ടികളെ വാങ്ങിയവർ പലരും ഉത്തർ ഐവിഎഫ് കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി

ലഖ്‌നൗ: ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന നവജാത ശിശു റാക്കറ്റ് പോലീസ് കസ്റ്റഡിയിൽ. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. , ഒരു പെൺകുഞ്ഞിന് 3 ലക്ഷം രൂപയും ആൺകുട്ടിക്ക് 5 ലക്ഷം രൂപ വരെയും വിലയിട്ടായിരുന്നു സംഘത്തിൻ്റെ വിൽപ്പന. വെളുത്ത നിറമുള്ളതും ആരോഗ്യമുള്ളതും ഏകദേശം 4 കിലോഗ്രാം ഭാരമുള്ളതുമായ കുഞ്ഞാണെങ്കിൽ, വില 7 ലക്ഷം രൂപ വരെയാണ് സംഘം ചോദിക്കുന്നത്. ഒരു ഡോക്ടറും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തെയാണ് പോലീസ് വലയിലാക്കിയത്.
കുട്ടികളില്ലാത്ത ദമ്പതികൾക്കാണ് റാക്കറ്റ് നവജാതശിശുക്കളെ വിറ്റിരുന്നത്. ഇതിനായി സമൂഹത്തിൽ ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബങ്ങളെ സമീപിക്കുന്നതാണ് ഇവരുടെ രീതി. കുട്ടികളെ വാങ്ങിയവർ പലരും ഉത്തർ പ്രദേശിലെ ഐവിഎഫ് കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എത്ര കുട്ടികളെയാണ് സംഘം കടത്തിയതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ALSO READ: 14.8 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; നടി രന്യ റാവു അറസ്റ്റിൽ
ഫെബ്രുവരി 25-നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഡിയോൺ പോലീസും ക്രൈംബ്രാഞ്ചും ചേർന്നുള്ള സംയുക്ത സംഘം ലഖ്‌നൗവിലെ ശങ്കർപൂർ ധാലിന് സമീപമുള്ള ഒരു പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലാവുന്നത്. ഡോ. അൽതാഫ് (33), വിനോദ് സിംഗ് (44), നീരജ് കുമാർ ഗൗതം (24), കുസും ദേവി (45), സന്തോഷ് കുമാരി (32), ശർമ്മ ദേവി (50) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്നാണ് സൂചന.
യുപിയിൽ മാത്രമല്ല ഡൽഹി, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലും ഈ സംഘം വളരെക്കാലമായി പ്രവർത്തിച്ചുവരുന്നു” എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലഖിംപൂർ, അസംഗഡ്, സീതാപൂർ തുടങ്ങിയ ജില്ലകളിലെ റാക്കറ്റിന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ സംഘത്തിന്റെ ബ്രോക്കർമാരിൽ ഒരാളായ സന്തോഷ് കുമാരി വെളിപ്പെടുത്തിയതോടെയാണ് നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടായത്.
അറസ്റ്റിലായ ബ്രോക്കർ സന്തോഷ് കുമാരി പറയുന്ന പ്രകാരം “ആവശ്യക്കാർ അവരുടെ കുട്ടികളെ പണത്തിനു വേണ്ടി വിൽക്കുന്നു. ഒരു ആൺകുട്ടിക്ക് 6.5 ലക്ഷം രൂപയ്ക്ക് ഒരു കരാർ നൽകി വിൽപ്പനക്കാരന് 6 ലക്ഷം രൂപ നൽകിയെന്നാണ് വിവരം. നിരവധി ഐവിഎഫ് സെന്റർ ജീവനക്കാർ, ഏജൻ്റുമാർ,ആശാ വർക്കർമാർ എന്നിവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. “നവജാത ശിശുക്കളെ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത അവിവാഹിതരായ അമ്മമാരെ ഞങ്ങൾ നിരീക്ഷിച്ചു. കുഞ്ഞിനെ ആവശ്യമുള്ളവർക്ക് ഞങ്ങൾ വിൽക്കുമായിരുന്നു,” അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ സമ്മതിച്ചതായി പോലീസ് പറയുന്നു. നവജാത ശിശുക്കളുടെ ചർമ്മത്തിന്റെ നിറവും ഭാരവും അടിസ്ഥാനമാക്കിയാണ് വില നിശ്ചയിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം.