Menstrual Leave: ആര്‍ത്തവാവധി നല്‍കിയാല്‍ പിന്നെയാരും സ്ത്രീകളെ ജോലിക്കെടുക്കില്ല: സുപ്രീംകോടതി
Supreme Court Views on Menstrual Leave: ആര്‍ത്തവാവധി നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവന്നാല്‍ ആരും സ്ത്രീകളെ ജോലിക്കെടുക്കില്ല. തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങള്‍ക്കറിയില്ല. അവരുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന അപകടകമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ അവരെയാരും ജോലിക്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിലുടമകള്‍ അവരെ ജോലിക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ത്തവാവധി നിയമങ്ങള്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഈ നീക്കം സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്നും ആര്‍ത്തവം മോശമായ എന്തോ ആണെന്നുമുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആര്‍ത്തവാവധി നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവന്നാല്‍ ആരും സ്ത്രീകളെ ജോലിക്കെടുക്കില്ല. തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങള്‍ക്കറിയില്ല. അവരുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന അപകടകമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധി അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ഉറപ്പാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ഹരജികള്‍ ഭയം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് കോടതിയുടെ നിരീക്ഷണം.
കേരളത്തില്‍ 2013ല്‍ എല്ലാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ എംആര്‍ ഷംസാദ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ലിംഗനീതിയുള്ള ഒരു സമൂഹം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതോടൊപ്പം തന്നെ സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയ കാര്യവും ഷംസാദ് കോടതിയെ അറിയിച്ചു.
എന്നാല്‍ ഇതെല്ലാം സ്വമേധയാ ഉള്ള നടപടികളാണെന്നാണ് കോടതിയുടെ വാദം. നിയമത്തില്‍ അക്കാര്യം നിര്‍ബന്ധിതമാണെന്ന് പറയുന്ന നിമിഷം അവര്‍ക്ക് ജോലി ലഭിക്കില്ല, ആരും അവരെ ജുഡീഷ്യറിയിലോ സര്‍ക്കാര്‍ സര്‍വീസുകളിലോ എടുക്കില്ല. അതോടെ അവരുടെ കരിയര്‍ അവസാനിച്ചു, വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന് കോടതി ആവര്‍ത്തിച്ചു.