Supereme Court: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാനാവില്ല; നിർണായക ഉത്തരവുമായി സുപ്രീം കോടതി
Supreme Court On Presidentian Reference: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാനാവില്ല എന്ന് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സുപ്രീം കോടതി
ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധിയിൽ രണ്ടംഗ ബെഞ്ചിൻ്റെ വിധി തള്ളി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിയ്ക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാനാവില്ല. ഇത്തരത്തിൽ ജുഡീഷ്യൽ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും സുപ്രീം കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബില്ലുകൾക്ക് അംഗീകാരം നൽകാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുകൊണ്ട് നേരത്തെ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു പ്രസിഡൻഷ്യൽ റഫറൻസ് നൽകി. ഇതോടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Also Read: Presidential Reference: രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതി വിധി ഇന്ന്
വ്യക്തമായ കാരണങ്ങളില്ലാതെ ബില്ലുകൾ പിടിച്ചുവെക്കാൻ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. അംഗീകാരം നൽകാത്ത ബില്ലുകൾ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന രണ്ടംഗ ബെഞ്ചിൻ്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിയ്ക്കും വിവേചനാധികാരമുണ്ട്. എന്നാൽ, വിവേചനപൂർണമായി വേണം ബില്ലുകളിൽ തീരുമാനമെടുക്കാൻ. അംഗീകാരം നൽകാത്ത ബില്ലുകൾ രാഷ്ട്രപതിയ്ക്ക് അയക്കാം, അല്ലെങ്കിൽ നിയമസഭയ്ക്ക് മടക്കി അയക്കാം. ബിൽ പാസായാലേ കോടതിയ്ക്ക് ഇടപെടാൻ കഴിയൂ. ജുഡീഷ്യൽ റിവ്യൂ നടത്തണമെങ്കിൽ ബില്ലുകൾക്ക് അംഗീകാരം ലഭിക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
10 ദിവസം നീണ്ട വാദത്തിന് ശേഷമാണ് കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ബിഎസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ചിൽ അടുത്ത ചീഫ് ജസ്റ്റിസായ സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ കേസിലാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചത്. ഇതാണ് ഇപ്പോൾ തിരുത്തിയത്.