Dr Shaheen Shahid: ഭീകരസംഘടനയുടെ വനിതാ വിങിൻ്റെ ചുമതല, പ്രൊഫസർ; ആരാണ് ഡോക്ടർ ഷഹീൻ ഷാഹിദ്
Who Is Shaheen Shahid: ഭീകരസംഘടനയുമായുള്ള ബന്ധത്തിൻ്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രൊഫസറാണ് ഡോക്ടർ ഷഹീൻ ഷാഹിദ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ വനിതാ വിഭാഗം ചുമതലയുള്ള വ്യക്തിയായിരുന്നു ഷഹീൻ.
ലഖ്നൗ മെഡിക്കൽ കോളജിലെ മുൻ പ്രൊഫസറായിരുന്ന ഡോ. ഷഹീൻ ഷാഹിദ് ഭീകരബന്ധത്തിൻ്റെ പേരിൽ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ജയ്ഷെ മുഹമ്മദിൻ്റെ വനിതാവിഭാഗം ‘ജമാഅത്ത് ഉൽ മോമീനിൻ്റെ’ ചുമതലയുള്ളയാളാണ് ഡോ. ഷഹീൻ. ഇന്ത്യയിൽ സംഘടനയുടെ തലപ്പത്തുള്ള ഇവർ വൈറ്റ് കോളർ ഭീകരവാദത്തിൻ്റെ പ്രധാന കണ്ണിയാണ്.
ഇന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾക്കായി വനിതളെ റിക്രൂട്ട് ചെയ്ത് ഒരു ശൃംഖലയുണ്ടാക്കുക എന്നതാണ് ഷഹീൻ്റെ പ്രധാന ദൗത്യം. രാജ്യാതിർത്തിക്കപ്പുറത്തുള്ള ഹാൻഡിലർമാരുമായി ഇവർ നിരന്തര ബന്ധം പുലർത്തിയിരുന്നു. രഹസ്യ സോഷ്യൽ മീഡിയ ചാനലുകൾ വഴിയായിരുന്നു ഇത്. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ സഹോദരിയും പാകിസ്താനിലെ വനിതാവിഭാഗം മേധാവിയുമായ സാദിയാ അസറാണ് ഡോ. ഷഹീനെ നേരിട്ട് ചുമതല ഏല്പിച്ചതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് വിവിധ ഡോക്ടർമാർ പിടിയിലായിരുന്നു. ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരായ ഡോക്ടർ മുസമ്മിൽ അഹ്മദ് ഗനായ്, ഡോക്ടർ ഉമർ യു നബി എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് ഡോക്ടർ ഷഹീനും പിടിയിലായത്. തൻ്റെ മെഡിക്കൽ ബിരുദങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും ഭീകരപ്രവർത്തനങ്ങൾക്കുള്ള പിന്തുണ നൽകാനായി ഷഹീൻ ഉപയോഗിച്ചിരുന്നു.
ഉത്തർപ്രദേശിലെ കാൺപൂർ ജിഎസ്‌വിഎം മെഡിക്കൽ കോളജ് പ്രൊഫസറായി 2006ലാണ് ഡോക്ടർ ഷഹീൻ ഷാഹിദ് ജോലി ആരംഭിച്ചത്. 2013ൽ അനധികൃത അവധിയെടുത്ത ഇവർ ജോലിക്ക് ഹാജരാവാതിരുന്നതിനെ തുടർന്ന് 2021ൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതിനിടെ 2015ൽ ഇവർ വിവാഹബന്ധം വേർപെടുത്തി. പിന്നീടാണ് ഫരീദാബാദിലേക്ക് താമസം മാറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗങ്ങളുമായി ഈ സമയത്താണ് ഷഹീൻ ബന്ധം സ്ഥാപിച്ചതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.