Actress Attack Case: ‘കോടതിയെ ബഹുമാനിച്ചില്ലെങ്കിൽ കർശന നടപടി’; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ജഡ്ജ് ഹണി എം വർഗീസ്
Judge Honey M Varghese Warns Media: കോടതിയെ ബഹുമാനിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ജഡ്ജ് ഹണി എം വർഗീസ്. കേസിൽ ഇന്നാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി നടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ്. കോടതിയെ ബഹുമാനിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ജഡ്ജിയുടെ താക്കീത്. നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം വർഗീസാണ് വിധി പുറപ്പെടുവിച്ചത്. സംഭവത്തിൽ ജഡ്ജിയെ ചുറ്റിപ്പറ്റി പല വിവാദങ്ങളുമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കാനിരിക്കുകയാണ്. ഒന്നാം പ്രതി പൾസർ സുനി അടക്കം ആറ് പേർക്കുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട വാദം ആരംഭിക്കുന്നതിന് മുൻപാണ് ജഡ്ജ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. കോടതിയുടെ ഡെക്കോറം പാലിക്കാൻ അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ഉത്തരവാദിത്തമുണ്ട്. അത് പാലിക്കുന്നില്ലെങ്കിൽ ഗൗരവതരമായ നടപടിയുണ്ടാവും. സുപ്രീം കോടതിയുടെ ദിമുൽ സക്സേന കേസ് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. നിങ്ങൾ ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചോളൂ. പക്ഷേ, കോടതിയെ ബഹുമാനിക്കണം. കോടതിയ്ക്ക് ദുഷ്പേരുണ്ടാക്കുന്ന തരത്തിലുള്ള റിപ്പോർട്ടിങ് ഉണ്ടായാൽ അത് അതീവ ഗൗരവമായി കാണുമെന്നും കോടതി പറഞ്ഞു.
കേസിൽ വാദം നടക്കുകയാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആൻ്റണി കോടതിയിൽ പറഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലിൽ കഴിഞ്ഞു എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മാർട്ടിൻ പറഞ്ഞു. രണ്ടാം പ്രതിയാണ് മാർട്ടിൻ. മറ്റ് പ്രതികളും തെറ്റ് ചെയ്തെന്ന് സമ്മതിച്ചിട്ടില്ല. വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്ന് പൾസർ സുനി പറഞ്ഞു. അതേസമയം, പൾസർ സുനിയാണ് കുറ്റവാളിയെന്നും മറ്റുള്ളവർ കുറ്റകൃത്യത്തിൽ പങ്കാളികളായവരാണെന്നും കോടതി നിരീക്ഷിച്ചു. പങ്കാളിത്തം അനുസരിച്ചുള്ള ശിക്ഷയാണ് നൽകേണ്ടത്. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവരും തെറ്റുകാരാവുമെന്നും കോടതി പറഞ്ഞു.