Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
Alappuzha Private Bus Strike Tomorrow: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചത് മുതൽ യാത്രക്കാരെ ലഭിക്കാതെ വരുമാന നഷ്ടമുണ്ടായാതായാണ് ഇപ്പോൾ പണിമുടക്കിലേക്ക് കടക്കാൻ സ്വകാര്യ ബസുടമകളെ പ്രേരിപ്പിച്ചത്. സ്വകാര്യ ബസ് സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നാളെ (ബുധനാഴ്ച) ഒരു ദിവസത്തെ സുചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക് (Alappuzha Private Bus Strike). കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചത് മുതൽ യാത്രക്കാരെ ലഭിക്കാതെ വരുമാന നഷ്ടമുണ്ടായാതായാണ് ഇപ്പോൾ പണിമുടക്കിലേക്ക് കടക്കാൻ സ്വകാര്യ ബസുടമകളെ പ്രേരിപ്പിച്ചത്. സ്വകാര്യ ബസ് സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പുഴയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നാളെ (ബുധനാഴ്ച) ഒരു ദിവസത്തെ സുചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
യാതൊരു മുന്നൊരുക്കങ്ങളോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുൻനിർത്തി പ്രകടനപത്രിക വഴി പ്രഖ്യാപിച്ച് നടപ്പിലാക്കിയിരിക്കുന്നതാണ് ഇപ്പോഴത്തെ സൗജന്യ യാത്ര. ഇത് സംസ്ഥാനത്ത് ഒരു നൂറ്റാണ്ടിലേറെയായി നിലനിന്നുവരുന്ന പൊതുഗതാഗത സംവിധാനത്തെയാണ് താറുമാറാക്കിയിരിക്കുന്നതെന്നും സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തിട്ട് 20 ദിവസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാനോ ഫലപ്രദമായ ഒരു ബദൽ പരിപാടി കൊണ്ടുവരാനോ ഗതാഗത വകുപ്പിനും സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഡീസലിന് 50 ശതമാനം സബ്‌സിഡി, വിദ്യാർഥി സൗജന്യ നിരക്കിന് വർധനവ്, നികുതിയിളവ്, സീറോ ടിക്കറ്റിന് റീ ഇംമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ച് പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ബസ് ഉടമകളും തൊഴിലാളി യൂണിയൻ പ്രതിനിധകളും ഒത്തുചേർന്ന യോഗമാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കളക്ടറേറ്റ് ധർണ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുക്കും. ഇന്നലെ ചേർന്ന സംയുക്തയോഗത്തിൽ കെബിടിഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ജെ കുര്യൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ് എം നാസർ, കലേഷ് കുമാർ (ബിഎംഎസ്), അബ്ദുൾ റസാക്ക് (എഡിടിയു), ഷാജിലാൽ, ബിജു ദേവിക, സുനീർ ഫിർദോസ്, റിനു സഞ്ചാരി എന്നിവർ പ്രസംഗിച്ചു.
സ്വകാര്യ ബസ് വ്യവസായത്തെ കൂടി നിലനിർത്താൻ സർക്കാർ സഹായം നൽകണം. 21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടായത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻസ് എന്നിവയ്ക്ക് വലിയ തുക മാറ്റിവയ്ക്കണം. പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്ടം ഉണ്ടാകുന്നു എന്നും സ്വകാര്യ ബസ് ഉടമകൾ നേരത്തെ ആരോപിച്ചിരുന്നു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതു മുതൽ ദൈനംദിന ചെലവുകൾക്ക് പോലും വരുമാനമില്ലാതെ ഈ മേഖല കിതയ്ക്കുകയാണെന്നാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്.
English Summary:
Private bus owners in Alappuzha are staging a strike tomorrow July 8th due to financial losses caused by KSRTC’s Priyadarshini services. The association is demanding government assistance to sustain the private bus industry.