AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aluva Child Murder: വാ​ഗ്ദാനങ്ങൾ വാക്കുകളിലൊതുങ്ങി…; നാടിനെ നടുക്കിയ ആലുവ പെൺകുട്ടിയുടെ കൊലപാതകത്തിന് ഇന്ന് ഒരു വർഷം

Aluva Child Murder Case: കഴിഞ്ഞ വർഷം ജൂലൈ 28 നാണ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിയായ പെൺകുട്ടിയെ ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളി അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്ത്തി.

Aluva Child Murder: വാ​ഗ്ദാനങ്ങൾ വാക്കുകളിലൊതുങ്ങി…; നാടിനെ നടുക്കിയ ആലുവ പെൺകുട്ടിയുടെ കൊലപാതകത്തിന് ഇന്ന് ഒരു വർഷം
പ്രതി അസ്ഫാഖ് ആലം.
Neethu Vijayan
Neethu Vijayan | Published: 28 Jul 2024 | 12:47 PM

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടി കൊണ്ടുപോയി (Aluva Child Murder) പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 109 ദിവസം കൊണ്ട് ബിഹാർ സ്വദേശിയായ പ്രതി അസ്ഫാഖ് ആലത്തിന് (Asfak alam) വധശിക്ഷ വാങ്ങി കൊടുക്കാൻ പൊലീസിന് കഴിഞ്ഞു എന്നതാണ് ഈ കേസിലെ ശ്രദ്ധേയമായ ഒന്ന്. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകമായിരുന്നു ആലുവയിലേത്. ഇന്നും ഒരു ഞെട്ടലോടല്ലാതെ ആ സംഭവത്തെ ഓർക്കാൻ സാധിക്കുകയില്ല. എന്നാൽ അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് വീട് നൽകാനുള്ള ശ്രമങ്ങളോ, കുഞ്ഞിനെ കൊലപ്പെടുത്തിയ ആലുവ മാർക്കറ്റിനോട്‌ ചേർന്നുള്ള സ്ഥലം വൃത്തിയാക്കുന്ന പ്രവർത്തനങ്ങളോ എങ്ങുമെത്തിയില്ല. എല്ലാം വെറം വാ​ഗ്ദാനങ്ങളായി മാത്രം ഇപ്പോഴും നിലനിൽക്കുന്നു.

കഴിഞ്ഞ വർഷം ജൂലൈ 28 നാണ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിയായ പെൺകുട്ടിയെ ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളി അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തിൽ കേരള പൊലീസ് ദിവസങ്ങൾക്കകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

ALSO READ: വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റകൂട്ടം; പരാതിയുമായി യാത്രക്കാര്‍

35-ാം ദിവസം കുറ്റപത്രവും 109 -ാം ദിവസം ശിശുദിനത്തിൽ അസ്ഫാഖ് ആലത്തിന് വധശിക്ഷയും വിധിച്ചു. പോക്‌സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ 11-ാം വാർഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും മറ്റൊരു പ്രത്യേകതയാണ്. കേസിൽ ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതായിരുന്നു വിധി.

16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതോടെ പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അസഫാക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു കുട്ടിയുടെ കുടുംബത്തിൻ്റെയും ആവശ്യം.

എന്നാൽ മകളുടെ ഓർമ്മകളുമായി ആ അതിഥി തൊഴിലാളി കുടുംബം ഇപ്പോഴും ആലുവയിലെ ഒരു വാടക വീട്ടിൽ തന്നെയാണ് കഴിയുന്നത്. മകൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് സ്വന്തം സ്വദേശമായ ബീഹാറിലേക്ക് പോകാൻ മനസ് വരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ മറ്റ് കുട്ടികൾ പഠിക്കുന്നതും കേരളത്തിലെ സ്കൂളുകളിൽ തന്നെയാണ്. കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന സ്വപനം ഒരു വർഷത്തിനിപ്പുറവും യാഥാർത്ഥ്യമായിട്ടില്ല. ആലുവ മാർക്കറ്റിനോട്‌ ചേർന്നുള്ള കാട് പിടിച്ച ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പട്ടാപ്പകൽ അസ്ഫാഖ് ആലം കുഞ്ഞിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇത്തരം ഡാർക്ക്‌ സ്പോട്ടുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും കാട് മൂടി കിടക്കുകയാണ്.