AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Operation: അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും; കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും

Arjun Rescue Operation Updates: കരയിൽ ലോറി ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കം ചെയ്യുമെന്നാണ് വിവരം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തും.

Arjun Rescue Operation: അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും; കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും
Arjun Rescue Operation.
Neethu Vijayan
Neethu Vijayan | Updated On: 22 Jul 2024 | 02:06 PM

ബം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ (Arjun Rescue Operation) ഏഴാം ദിവസവും തുടരും. ഇന്നലെ മുതൽ സൈന്യത്തിന്റെ (Indian Army) മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഇന്നലെ കർണാടക സർക്കാർ പറഞ്ഞിരുന്നു. എന്നാൽ കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കം ചെയ്യുമെന്നാണ് വിവരം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പ്രദേശത്ത് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന നടത്തുക. അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.

ALSO READ: ‘റോഡിലേക്ക് വീണ 90% മണ്ണും നീക്കി, ലോറിയുടെ ഒരു സൂചനയും ഇല്ല’; അർജുൻ്റെ തെരച്ചിലിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കർണാടക

ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അർച്ചുൻ്റെ തെരച്ചിലിനായി ഇന്നലെയാണ് സൈന്യം എത്തിയത്. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയിരിക്കുന്നത്.

അതേസമയം അർജുന്റെ തെരച്ചിലിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കർണാടക സർക്കാർ ഇന്നലെ പറഞ്ഞിരുന്നു. റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കം ചെയ്തു. പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ലോറിയുടെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നത്. അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുൻറെ നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്. ഇതിൻ്റെ ഭാ​ഗമായി കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അർജുന്റെ കുടുംബം ഒടുവിൽ പ്രതികരിച്ചത്. തിരച്ചിലിനായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായവും കർണാടക സർക്കാർ തേടിയിരുന്നു.