Aroor-thuravoor Elevated Highway: അരൂർ-തുറവൂർ ഉയരപ്പാതയുടെ ഡിസൈനിൽ മാറ്റം; നീളം വർധിക്കും, കൂടുതൽ തൂണുകൾ വരുന്നു
Aroor- Thuravoor elevated highway design change: ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിക്കുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ തെക്കേ അറ്റത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്.

ദേശീയപാത
ആലപ്പുഴ: കൊച്ചിയിലെയും ആലപ്പുഴയിലെയും യാത്രാക്ലേശത്തിന് പരിഹാരമാകുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ ഡിസൈനിൽ നിർണ്ണായക മാറ്റം. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് വരുത്തിയ ഈ മാറ്റത്തോടെ പാതയുടെ നീളം 13 കിലോമീറ്റർ കടക്കും. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ ഈ ആറുവരി എലവേറ്റഡ് ഹൈവേയുടെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിലാണ്.
ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിക്കുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ തെക്കേ അറ്റത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. തുറവൂർ ജംഗ്ഷനിൽ മണ്ണുമാന്തി അപ്രോച്ച് റോഡ് നിർമ്മിക്കുന്നത് ഭാവി വികസനത്തിന് തടസ്സമാകുമെന്ന പരാതിയെത്തുടർന്നാണ് ഈ തീരുമാനം.
നേരത്തെ 12.75 കിലോമീറ്റർ ആയിരുന്ന പാതയുടെ ദൈർഘ്യം ഇതോടെ 13 കിലോമീറ്ററിലധികമാകും. നേരത്തെ 354 തൂണുകളാണ് നിശ്ചയിച്ചിരുന്നതെങ്കിൽ പുതിയ ഡിസൈൻ പ്രകാരം അത് 361 ആയി ഉയരും. തുറവൂർ ജംഗ്ഷനിൽ നിന്ന് 200 മീറ്റർ ദൂരം കൂടി തൂണുകൾ നിർമ്മിച്ച ശേഷം മാത്രമായിരിക്കും അപ്രോച്ച് റോഡ് ആരംഭിക്കുക. ഇത് തുറവൂർ-പറവൂർ റീച്ചിലെ ആറുവരി പാതയുമായി ബന്ധിപ്പിക്കും.
പദ്ധതിയുടെ നിലവിലെ സ്ഥിതി
തൂണുകൾക്ക് മുകളിലെ കോൺക്രീറ്റിംഗ് പൂർത്തിയായ ഭാഗങ്ങളിൽ ടാറിംഗ് ജോലികൾ ആരംഭിച്ചു കഴിഞ്ഞു. 2026 മെയ് മാസമായിരുന്നു ഔദ്യോഗിക കാലാവധിയെങ്കിലും, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാത തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ദേശീയപാത അതോറിറ്റിയുടെ (NHAI) കീഴിൽ ഏകദേശം 2200 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഈ റൂട്ടിൽ അനുഭവപ്പെടുന്ന കഠിനമായ ഗതാഗതക്കുരുക്കിന് ഇതോടെ അറുതിയാകും. കൊച്ചി നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ വേഗത്തിലാക്കാൻ ഈ ആറുവരി പാത സഹായിക്കും.