Aryanad Panchayat Member Death: വായ്‌പ വാങ്ങിയത് ഭർത്താവിന്റെ ചികിത്സയ്ക്ക്, ആരോപണങ്ങൾ വേദനിപ്പിച്ചു
Aryanad Panchayat Ward Member Sreeja Death Case: സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ ശ്രീജയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭർത്താവ് ജയകുമാർ ആരോപിച്ചു.
ആര്യനാട്: ആര്യനാട് ഗ്രാമപ്പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് നേതാവുമായ എസ് ശ്രീജ ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ഭർത്താവ് ജയകുമാർ. ചൊവ്വാഴ്‌ച പുലർച്ചെയാണ് ശ്രീജയെ ആസിഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പിൻവശത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ശ്രീജയെ ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ ശ്രീജയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭർത്താവ് ജയകുമാർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി. വിജുമോഹൻ, പഞ്ചായത്തംഗം എം.എൽ.കിഷോർ, കെ.എസ്.ഷിജി കേശവൻ, മഹേഷ്, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ജെ.ആർ. സുനിത കുമാരി എന്നിവർ നികൃഷ്ടമായ രീതിയിൽ ശ്രീജയെ ആക്ഷേപിച്ചുവെന്നും, അവക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
20 ലക്ഷത്തോളം രൂപ ശ്രീജയ്ക്ക് കടമുണ്ടെന്ന് പറഞ്ഞ ജയകുമാർ, വായ്‌പയെടുത്ത ഈ മാസം കടം കൊടുത്തു തീർക്കാനിരിക്കുകയായിരുന്നു എന്നും വ്യക്തമാക്കി. പുറത്തിറങ്ങാൻ പോലും കഴിയാത്ത രീതിയിലാണ് ശ്രീജയെ സിപിഎം അധിക്ഷേപിച്ചതെന്നും, സംഭവത്തിന് പിന്നാലെ താൻ എങ്ങനെ റോഡിൽ ഇറങ്ങി നടക്കുമെന്ന് ശ്രീജ ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സംഭവ ദിവസത്തിന്റെ തലേന്ന് മുഴുവൻ ശ്രീജ ഉറങ്ങാതെ കരയുകയായിരുന്നുവെന്നും, താൻ ജോലിക്ക് പോയതിന് പിന്നാലെയാണ് ഭാര്യ ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സൂചന
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കൽ നിന്നാണ് ശ്രീജ പണം വാങ്ങിയത്. അല്ലാതെ, സിപിഎമ്മുകാർക്ക് ഒന്നും കൊടുക്കാനില്ലെന്നും പഞ്ചായത്തിൽ നിന്നു പൈസ എടുത്തിട്ടില്ലെന്നും ജയകുമാർ പറഞ്ഞു. എന്നിട്ടും സിപിഎം മോശമായ രീതിയിലാണ് സംസാരിച്ചതെന്നും നാടു മുഴുവൻ പോസ്റ്ററൊട്ടിച്ചു നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസങ്ങൾക്ക് മുമ്പും ശ്രീജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമിതമായി ഗുളിക കഴിച്ചതിന് ഒരാഴ്‌ച മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിന് ശേഷം ഭർത്താവിന്റെ കൊക്കോട്ടേല കാര്യോട്ടുള്ള കുടുംബ വീട്ടിലായിരുന്നു ഇവരുടെ താമസം.