Attack On ED Officials: പോലീസിനെ സാക്ഷിനിർത്തി ഇഡിക്ക് നേരെ മുട്ടയേറ്; ഐപി ബിനു അറസ്റ്റിൽ, 5 പേർ റിമാൻഡിൽ
Attack On ED Officials At Thiruvananthapuram: അന്വേഷണത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ബിനുവിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ പി ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. പിന്നാലെ പോലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന് പോലീസിന് വ്യക്തമായത്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയിൽ റെയ്ഡ് നടക്കുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ പി ബിനു പിടിയിൽ. തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയത്.
അന്വേഷണത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ബിനുവിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ പി ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. പിന്നാലെ പോലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. നിലവിൽ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിനു.
ALSO READ: ഇഡി റെയ്ഡിന് ശേഷം ഉണ്ടായ ആക്രമം ഉദ്യോഗസ്ഥരുടെ വീഴ്ച; പോലീസിനെ ആക്രമിച്ചതിലും കേസെടുത്തു
വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ആക്രമണത്തിന് കാരണക്കാരായ പ്രതികൾ എതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ 12 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിടികൂടിയ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതിനോടകം എട്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും അക്രമത്തിന് നേതൃത്വം നൽകിയ മുഖ്യ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം.
വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കനത്ത പോലീസ് സുരക്ഷയിലാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ഇവരെ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. അവധിദിവസമായ ഇന്ന് കോടതിയിലെത്തിയാണ് മജിസ്ട്രേറ്റ് പ്രതികളുടെ റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. റിമാൻഡ് ചെയ്ത സാഹചര്യത്തിൽ ഇവരെ പൂജപ്പുര ജയിലിലേക്ക് മാറ്റും. എആർ ക്യാമ്പിൽനിന്ന് പുറത്തേക്കിറക്കിയപ്പോഴും കോടതിയിലേക്ക് കയറുമ്പോഴും മറ്റ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികൾക്കെതിരേ വധശ്രമം (ബിഎൻഎസ് 309), ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് ഇവർക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിലവിൽ ആകെ എട്ടുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ആദ്യം അറസ്റ്റിലായ അഞ്ചുപേരെ കൂടാതെ, ഇന്ന് മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളെ കോട്ടയത്തുനിന്നും മറ്റു രണ്ടുപേരെ തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്. മുഖ്യപ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇവരെ ഒളിവിൽ പോകാൻ പോലീസ് സൗകര്യം ചെയ്തുകൊടുത്തു എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഇന്നലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ അവസരമുണ്ടായിട്ടും പോലീസ് അതിന് തയ്യാറായിലെന്നതാണ് വിമർശനം. നിലവിൽ ഇവരുടെ വീടുകളിലടക്കം നാൽപ്പതോളം സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.
English Summary:
Attack On ED Officials At Raid On Pinarayi Vijayan Residence, Five Accused Remanded And CPM Leader IP Binu Arrested Today. Police Charged Them With Extremely Serious Charges, Including Attempted Of Murder.