Black Money: 102 കോടിയുടെ കള്ളപ്പണമിടപാട്; ക്രിക്കറ്റ് താരത്തിനും സിനിമ താരങ്ങള്‍ക്കും വരെ പങ്കെന്ന് കണ്ടെത്തല്‍
Black Money Case Reported in Kerala: പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിന് വില്‍ക്കും. എന്നാല്‍ ഇതിന്റെ പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Representational Image( Image Credits: Social Media)
കോഴിക്കോട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ 102 കോടിയുടെ കള്ളപ്പണമിടപാടെന്ന് കണ്ടെത്തല്‍. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കള്ളപ്പണമിടപാട് കണ്ടെത്തിയത്. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഡ്രൈവ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. കാര്‍ ഷോറൂമിന്റെ എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നീ ശാഖകളിലായാണ് പരിശോധന നടന്നത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ അന്വേഷണ വിഭാഗമാണ് റെയ്ഡ് നടത്തിയത്.
Also Read:K Sudhakaran : ഒന്നര വർഷം മുൻപത്തെ കൂടോത്ര പ്രയോഗം; ഉയിര് പോകാതിരുന്നത് ഭാഗ്യമെന്ന് കെ സുധാകരൻ
സംഭവത്തില്‍ നിരവധി ഉന്നതര്‍ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിനിമ, കായിക മേഖലകളിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തുകകളുടെ ഇടപാട് നടക്കുന്നതായി സംശയമുണ്ടായിരുന്നതായും ഇതേതുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടികയിലുള്ള പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിന് വില്‍ക്കും. എന്നാല്‍ ഇതിന്റെ പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവിടെ നിന്ന് ആളുകള്‍ വാങ്ങിക്കുന്ന കാറുകളുടെ വില കള്ളപ്പണമായും നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയും സിനിമയിലെയും പ്രമുഖതാരങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.