മലയോരഹൈവേയിൽ കാർ പുഴയിൽ വീണു: അച്ഛൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ; പോറൽപോലും ഏൽക്കാതെ മൂന്ന് വയസുകാരൻ
Car falls into river in Idukki, Young man dies: തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. ഭാര്യ ദിവ്യജ്യോതി (28) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജെറിന്റെ മൂന്ന് വയസ്സുകാരൻ മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രിച്ചിയിലേക്കുള്ള യാത്രയ്ക്കാണ് ജെറിനും കുടുംബവും തീരുമാനിച്ചിരുന്നത്. എന്നാൽ ഭാര്യാപിതാവിന്റെ ബന്ധു കട്ടപ്പനയിൽ ഉള്ളതിനാൽ അവിടെയെത്തി അവരെ കണ്ടശേഷം ട്രിച്ചിയിലേക്ക് പോകാമെന്ന് വഴിമധ്യേ തീരുമാനിക്കുകയായിരുന്നു.
പീരുമേട്: ഇടുക്കി മലയോര ഹൈവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അപകട സമയം ഇവരോടൊപ്പമുണ്ടായിരുന്ന മകൻ പോറൽ പോലും ഏൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും പരുക്കേറ്റ് ചികിത്സയിൽ ആണ്. ആകെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. ഭാര്യ ദിവ്യജ്യോതി (28) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജെറിന്റെ മൂന്ന് വയസ്സുകാരൻ മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടിക്കാനം-കട്ടപ്പന മലയോരഹൈവേയിൽ ഏറമ്പടത്തിനും, കരിന്തരുവിക്കും ഇടയിൽ ഗവ. യു.പി. സ്കൂളിനുസമീപം വ്യാഴാഴ്‌ച രാവിലെ 6.30-ന് ആണ് അപകടം ഉണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ ഏകദേശം 60 അടി താഴ്ചയിലുള്ള നദിയിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ഡിഷ സ്വദേശികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ജെറിൻ, ഭാര്യ, മകൻ എന്നിവരെക്കൂടാതെ ജെറിന്റെ ഭാര്യാസഹോദരി നവ്യജ്യോതി (26), ഇവരുടെ ഭർത്താവ് കാരക്കോണം പി.വി.കെ. നിവാസിൽ അജിൻ രാജ് (28) എന്നിവരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്.
ALSO READ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; പ്രദേശത്ത് കനത്ത മഴ
ഗുരുതര പരുക്കേറ്റ ദിവ്യജ്യോതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരയിൽ എത്തിക്കുമ്പോൾ ജെറിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ജെറിൻ ഉറങ്ങിപ്പോയതാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ട്രിച്ചിയിലേക്കുള്ള യാത്രയ്ക്കാണ് ജെറിനും കുടുംബവും തീരുമാനിച്ചിരുന്നത്. എന്നാൽ ഭാര്യാപിതാവിന്റെ ബന്ധു കട്ടപ്പനയിൽ ഉള്ളതിനാൽ അവിടെയെത്തി അവരെ കണ്ടശേഷം ട്രിച്ചിയിലേക്ക് പോകാമെന്ന് വഴിമധ്യേ തീരുമാനിക്കുകയായിരുന്നു. ഈ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. ജെറിന്റെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച രാത്രിയോടെ കാഞ്ഞിരംകുളം ചാണിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
റിട്ട. റെയിൽവേ ഉദ്യോഗസ്ഥരായ ഭാനുമണിയുടെയും ഹെബ്‌സിബായിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെറിൻ ഏർണസ്റ്റ്. ജെറിന്റെ ഭാര്യ ദിവ്യയുടെ തലയ്ക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്കുകൾ നിസ്സാരമാണെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്നയുടൻ ഓടിയെത്തിയ അഥിതിത്തൊഴിലാളികളുടെ ധൈര്യമാണ് മൂന്ന് വയസുകാരന്റെ ഉൾപ്പെടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്.
ഒഡിഷ സ്വദേശികളായ ബസു ടർക്കിയും ബസു ഓറമും അപകടം നടന്നതിന് സമീപത്തെ പറമ്പിലെ പണിക്കാരാണ്. കാർ പുഴയിലേക്ക് വീഴുന്നതുകണ്ട കുട്ടികൾ നിലവിളിക്കുന്നതുകേട്ടാണ് ഇവർ ഓടിച്ചെന്നത്. നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ മുങ്ങിത്തുടങ്ങുന്ന നിലയിലായിരുന്നു കാർ. നീന്തൽ അറിയില്ലെന്നത് പോലും കണക്കിലെടുക്കാതെ ഇവർ ഇരുവരും ഓടിയെത്തി കാർ യാത്രികർക്ക് രക്ഷാകരം നീട്ടി. ഇവർ ഒരാളെ പുറത്തെടുക്കുമ്പോഴേക്കും നാട്ടുകാർ എത്തുകയും ബാക്കിയുള്ളവരെയും പുറത്തെടുക്കുകയുമായിരുന്നു.
English Summary
A young man died after his car fell into a river on the Idukki hilly highway, while his wife is undergoing treatment in a critical condition. Their son, who was with them at the time of the accident, miraculously escaped without even a scratch. The other two people who were with them are undergoing treatment with injuries. The deceased has been identified as Jerin Ernst (28) of Karumarakkala Bethel Illam, Kanjirankulam, Thiruvananthapuram. His wife Divya Jyothi (28) is undergoing treatment in a critical condition. Jerin’s three-year-old son Johann Emmanuel Ernst escaped unharmed.