മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ശകാരവുമായി കോടതി
വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും സമർപ്പിക്കാൻ വൈകുന്നതിനെതിരെ കോടതി. എന്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്നാണ് കോടതിയുടെ ചോദ്യം. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.
കൂടാതെ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നാളെ തന്നെ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിന് കോടതി കർശനമായ നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ ജഡ്ജിയുടെതാണ് ഉത്തരവ്. കേസിൽ വിമാന സുരക്ഷാ നിയമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് പോലീസിന് തിരിച്ചടിയായി മാറിയിരുന്നു. 2024 ഏപ്രിലാണ് കുറ്റപത്രം പ്രോസിക്യൂഷൻ അനുമതിക്ക് വേണ്ടി കേന്ദ്രത്തിന് അറിയിച്ചത്.
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് പാസ്‌പോർട്ട് പുതുക്കുന്നതിനായി നൽകിയ ഹർജി പരിഗണിക്കുന്നതിൽ പ്രോസിക്യൂഷൻ വരുത്തിയ കാലതാമസത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ ആവർത്തിച്ച് സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി രണ്ടുതവണ മാറ്റിവെക്കേണ്ടി വന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, കെ.എസ്. ശബരീനാഥൻ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ.