Vishal Murder Case: 20 പേരേയും വെറുതേവിട്ടു; ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ട് വിധി
Vishal Murder Case: 19കാരനായ വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സംഭവത്തിൽ പ്രതികളായിരുന്ന 20 പേരെയും...
ആലപ്പുഴ: എബിവിപി ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വിധി. 19കാരനായ വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സംഭവത്തിൽ പ്രതികളായിരുന്ന 20 പേരെയും വെറുതെ വിട്ട് കോടതി.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. മുഴുവൻ പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റ വരിയിലാണ് കോടതിവിധി പ്രസ്താവിച്ചത്. കോടതിവിധിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിധിപ്പകർപ്പ് വന്നെങ്കിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. കോടതിവിധി തിരിച്ചടി ആയതിനെ പിന്നാലെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലാണ് സംഭവം. കോളേജിൽ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ വിശാലിനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്റെ കേസ്.
വിശാലിനോടൊപ്പം ഉണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ് ശ്രീജിത്ത് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷണ കേസിൽ പ്രതികളുടെ അറസ്റ്റ് വൈകിയതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.