Rahul mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരരുത്; ആക്ഷേപങ്ങൾ ഗൗരവതരം – മുഖ്യമന്ത്രി
CM Pinarayi Vijayan on Rahul Mankutathil issue: രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം ശരിയായില്ല. രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു മാന്യതയും ധാർമ്മികതയുമുണ്ട്.

Pinarayi Vijayan, Rahul Mamkoottathil
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും, ഇത്തരമൊരാൾ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പൊതുസമൂഹം ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്ന് വലിയ പ്രതികരണങ്ങളാണ് ഉണ്ടായത്. ഒന്നിലധികം സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഒരു സംഭാഷണത്തിൽ ഗർഭഛിദ്രം നടത്താൻ പറയുക മാത്രമല്ല, ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ത്രീയെ കൊല്ലാൻ മടിക്കില്ലെന്ന് പറയുന്ന അങ്ങേയറ്റം ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊതുപ്രവർത്തകർക്ക് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന അംഗീകാരത്തിന് കളങ്കം വരുത്തുന്ന ഇത്തരം പ്രവൃത്തികൾ ഇതാദ്യമല്ലെങ്കിലും, ഇത്രത്തോളം ഗുരുതരമായ കാര്യങ്ങൾ മുമ്പ് കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കേണ്ടത്. എന്നാൽ ഇവിടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പദവിയായ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം സമൂഹം ശ്രദ്ധിക്കുന്നതാണ്. രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം ശരിയായില്ല. രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു മാന്യതയും ധാർമ്മികതയുമുണ്ട്. അത് നഷ്ടപ്പെട്ടുപോകുന്നതിലുള്ള മനോവ്യഥ കോൺഗ്രസിനകത്തുള്ള പല നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്.
തെറ്റായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ചില നേതാക്കന്മാർ ശ്രമിച്ചു. അതിന്റെ ബാധ്യതയാണ് ഇത്രയധികം ഗുരുതരമായ കാര്യങ്ങൾ പുറത്തുവന്നിട്ടും രാഹുലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തൊക്കെയോ വിളിച്ചുപറയുകയാണ്. പാർട്ടിയിലെ നേതാക്കളുടെ വികാരത്തെ മാനിക്കാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.