AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ajinkya Rahane: അജിങ്ക്യ രഹാനെയെ ആദ്യം വിളിച്ചത് സച്ചിൻ; പിന്നാലെ വിരാട് കോലിയും രോഹിത് ശർമയും

Ajinkya Rahane Retirement Interview: വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സച്ചിന്‍ തന്നെ വിളിച്ചതെന്ന് രഹാനെ പറഞ്ഞു. കുറച്ചുകാലം കൂടി കളിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് സച്ചിന്‍ പറഞ്ഞതായും, എന്നാല്‍ തന്റെ തീരുമാനം നേരത്തെ തന്നെ ആലോചിച്ച് എടുത്തതാണെന്നും അത് നീട്ടിക്കൊണ്ടുപോകാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Ajinkya Rahane: അജിങ്ക്യ രഹാനെയെ ആദ്യം വിളിച്ചത് സച്ചിൻ; പിന്നാലെ വിരാട് കോലിയും രോഹിത് ശർമയും
അജിങ്ക്യ രഹാനെ Image Credit source: PTI
Shiji M K
Shiji M K | Published: 11 Aug 2026 | 08:22 AM

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അജിങ്ക്യ രഹാനെയെ തേടി നിരവധി മുന്‍ താരങ്ങളും സഹതാരങ്ങളും. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യം തന്നെ ഫോണില്‍ വിളിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു എന്ന് രഹാനെ വെളിപ്പെടുത്തി. സച്ചിന്റെ ഫോണ്‍ കോള്‍ തനിക്ക് ഏറെ പ്രത്യേകതയുള്ളതായിരുന്നുവെന്ന് രഹാനെ. പിന്നീട് വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങളും അദ്ദേഹത്തിന് സന്ദേശങ്ങള്‍ അയച്ച് ആശംസകള്‍ അറിയിച്ചു.

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സച്ചിന്‍ തന്നെ വിളിച്ചതെന്ന് രഹാനെ പറഞ്ഞു. കുറച്ചുകാലം കൂടി കളിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് സച്ചിന്‍ പറഞ്ഞതായും, എന്നാല്‍ തന്റെ തീരുമാനം നേരത്തെ തന്നെ ആലോചിച്ച് എടുത്തതാണെന്നും അത് നീട്ടിക്കൊണ്ടുപോകാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിക്കാനുള്ള തീരുമാനം എടുത്തതില്‍ തനിക്ക് യാതൊരു പശ്ചാത്താപമില്ലെന്നും രഹാനെ. ക്രിക്കറ്റിന് നല്‍കാനുള്ളതെല്ലാം നല്‍കിയെന്ന സംതൃപ്തിയോടെയാണ് കളിക്കളത്തില്‍ നിന്ന് പിന്മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും രഹാനെയെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു.

വിരമിക്കല്‍ പ്രഖ്യാപനത്തിനായി തയാറാക്കിയ വീഡിയോ ചിത്രീകരിക്കുന്നതിനിടെ താന്‍ ഏറെ വികാരാധീനനായിരുന്നുവെന്നും രഹാനെ പറഞ്ഞു. കുടുംബത്തോട് വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഇത്രയധികം വികാരാധീനനാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം.

ഏറെ ഇഷ്ടത്തോടെ വര്‍ഷങ്ങളോളം കളിച്ചിരുന്ന ക്രിക്കറ്റില്‍ ഇനി താനുണ്ടാകില്ലെന്ന തിരിച്ചറിവാണ് വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചതെന്ന് രഹാനെ പറഞ്ഞു. ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായതിനാല്‍ തന്നെ വിരമിക്കല്‍ തീരുമാനം എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോലിയും പുജാരയും നല്‍കിയ പിന്തുണ

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പുജാരയ്ക്കും വിരാട് കോലിക്കുമൊപ്പം കളിച്ചതിനെ കുറിച്ചും രഹാനെ സംസാരിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ പുജാരയ്‌ക്കൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും ഇന്ത്യക്കായി കളിക്കുമ്പോഴാണ് കോലിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Also Read: Bhuvneshwar Kumar: ഇന്ത്യൻ കുപ്പായത്തിലേക്ക് വീണ്ടും ഭുവനേശ്വർ കുമാർ? പവർപ്ലേയിലെ രാജാവ് മനസ് തുറക്കുന്നു

ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായിരുന്നു രഹാനെ. പ്രത്യേകിച്ച് വിദേശ പിച്ചുകളിലെ ബാറ്റിങ്ങില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സമ്മര്‍ദങ്ങളില്‍ ടീമിന് നിര്‍ണായക റണ്‍സ് സമ്മാനിച്ച ഇന്നിങ്സുകളും രഹാനെയുടെ കരിയറിന്റെ പ്രധാന ഭാഗമാണ്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ വൈസ് ക്യാപ്റ്റനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്ത് ടീമിനെ നയിച്ചതും അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ അധ്യായമാണ്.

വിരമിക്കല്‍ പ്രഖ്യാപനത്തോടെ വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്ന രഹാനെയുടെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമായത്. സഹതാരങ്ങളില്‍ നിന്നും ഇതിഹാസ താരങ്ങളില്‍ നിന്നും ലഭിച്ച ആശംസകളും പിന്തുണയും അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി മാറി. കളിക്കളത്തില്‍ നിന്ന് പിന്മാറുമ്പോഴും ക്രിക്കറ്റിന് നല്‍കിയ സംഭാവനകളിലും കരിയറിലെ നേട്ടങ്ങളിലും പൂര്‍ണ സംതൃപ്തിയുണ്ടെന്നാണ് രഹാനെയുടെ വാക്കുകള്‍.

English Summary

Ajinkya Rahane has opened up about the reactions to his retirement from international cricket. Sachin Tendulkar was the first to call him, while Virat Kohli and Rohit Sharma sent messages. Rahane also recalled his journey with Indian cricket and his bond with former teammates.

Follow Us