VS Achuthanandan: ആശുപത്രിയിൽ നിന്ന് വി എസ്സിന്റെ മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രിയും എംഎ ബേബിയും
CM Pinarayi Vijayan, M.A. Baby: കണ്ണേ കരളേ വി.എസേ' എന്ന് ആർത്തുവിളിച്ച് നൂറുകണക്കിന് പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിച്ചു. കേരളവും രാജ്യവും കണ്ട അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

Cm Pinarayi Vijayan, M.a. Baby Receive V.s. Achuthanandan's Body
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് വി.എസ്സിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.
‘കണ്ണേ കരളേ വി.എസേ’ എന്ന് ആർത്തുവിളിച്ച് നൂറുകണക്കിന് പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിച്ചു. കേരളവും രാജ്യവും കണ്ട അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
പൊതുദർശനവും സംസ്കാരവും: എസ്.യു.ടി. ആശുപത്രിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മൃതദേഹം സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ രാത്രി വരെ പൊതുദർശനത്തിന് വെക്കും. പിന്നീട് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് മൃതദേഹം മാറ്റും. നാളെ (ജൂലൈ 22) രാവിലെ എട്ട് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ (ജൂലൈ 23) ആലപ്പുഴയിലെ വലിയചുടുകാട് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
പോരാട്ടത്തിന്റെ പ്രതീകം: ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. എന്ന രണ്ടക്ഷരം പോരാട്ടത്തിന്റെ പ്രതീകമായിരുന്നു എന്ന് ഓർമ്മിപ്പിച്ചു. ബാല്യകാലത്ത് തുടങ്ങിയ പോരാട്ടം രോഗശയ്യയിൽ പോലും അദ്ദേഹം തുടർന്നു. സംസ്ഥാനത്ത് സി.പി.എമ്മിന്റെ വളർച്ചയ്ക്ക് വി.എസ്. വലിയ സംഭാവനകൾ നൽകി. പി. കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുട്ടനാട്ടിൽ വി.എസ്. നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും. പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ എല്ലാവരുടെയും അംഗീകാരം അദ്ദേഹം നേടിയെടുത്തു. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം പുതിയ ഏടുകൾ കുറിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ ഈ നാടിന് അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. വി.എസ്സിന്റെ മരണം സംസ്ഥാനത്ത് സി.പി.എമ്മിന് വലിയ നഷ്ടമാണെന്നും പിണറായി വിജയൻ പറഞ്ഞു.