Coconut Oil Price: കുതിക്കാനൊരുങ്ങി വെളിച്ചെണ്ണ വില? വീണ്ടും അടുക്കളയ്ക്ക് പുറത്തോ?
Coconut Oil Price hike in Kerala: കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറ് രൂപ കടന്ന് വെളിച്ചെണ്ണ റെക്കോർഡ് കുറിച്ചതിനും മലയാളികൾ സാക്ഷ്യം വഹിച്ചു. വില കൂടിയതോടെ മലയാളികൾ വെളിച്ചെണ്ണയെ ഉപേക്ഷിച്ച് മറ്റ് പാചക എണ്ണകളെ ആശ്രയിക്കുകയും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യൻ യുദ്ധവും, പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചിട്ട് നാളേറെയായി. പാചക വാതകങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വില കുതിക്കുന്നത് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഇപ്പോഴിതാ, വെളിച്ചെണ്ണ വിലയിലാണ് ആശങ്ക. കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറ് രൂപ കടന്ന് വെളിച്ചെണ്ണ റെക്കോർഡ് കുറിച്ചതിനും മലയാളികൾ സാക്ഷ്യം വഹിച്ചു. വില കൂടിയതോടെ മലയാളികൾ വെളിച്ചെണ്ണയെ ഉപേക്ഷിച്ച് മറ്റ് പാചക എണ്ണകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. വിലക്കയറ്റം നേട്ടമാക്കി വിപണിയിൽ വ്യാജന്മാരും ഇറങ്ങി.
വീണ്ടും അത്തരമൊരു സാഹചര്യമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാർ. നിലവിൽ വെളിച്ചെണ്ണ മുന്നൂറിനടുത്തേക്ക് വില കുതിക്കുകയാണ്. വിവിധ മാർക്കറ്റുകളിൽ 190 – 210 രൂപ നിരക്കിലാണ് ചില്ലറ വില. വെളിച്ചെണ്ണ ക്വിന്റലിന് ഏകദേശം 17,500 – 18,200 രൂപയോളമാണ് ഹോൾസെയിൽ വില വരുന്നത്. തേങ്ങ ഉൽപാദനത്തിലെ കുറവും കാലാവസ്ഥ മാറ്റവും വെളിച്ചെണ്ണ വില ഉയർത്തിയേക്കും. കേരളത്തിലേക്ക് പ്രധാനമായും കൊപ്ര എത്തുന്ന തമിഴ്‌നാട്ടിലെ കങ്കായം വിപണിയിൽ വില ഉയർത്തുന്നത് കേരളത്തിലെ വെളിച്ചെണ്ണ വിലയേയും ബാധിക്കും.
ALSO READ: ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍
കൂടാതെ, വിപണിയിൽ വെളിച്ചെണ്ണയ്ക്കുള്ള ഡിമാൻഡും വെളിച്ചെണ്ണ വിലയെ സ്വാധീനിക്കാറുണ്ട്. അതേസമയം, പൊതുജനങ്ങൾക്ക് പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നേടാൻ സപ്ലൈകോ, കേരഫെഡ് ഔട്ട്‌ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിലും ഓഫറുകളിലും വെളിച്ചെണ്ണ ലഭ്യമാണ്.
പൊള്ളിച്ച് പാൽവില
സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും വില ഉയർത്തിയത് മലയാളികൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. ജൂൺ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. മറ്റ് പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാനും സാധ്യതയുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയതെങ്കിലും പുതിയ നിരക്കാണ് നിലവിൽ ഈടാക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നും ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചിരുന്നു. അതേസമയം, ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു – ലീറ്ററിന് 6 രൂപയാണ് വർധിക്കുന്നത്. മഞ്ഞ കവര്‍ പാല്‍: 27 രൂപ, നീല കവര്‍ പാല്‍: 30 രൂപ, ഓറഞ്ച് കവര്‍ പാല്‍: 30 രൂപ, പച്ച കവര്‍ പാല്‍: 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.
English Summary:
Rising inflation, economic challenges, climate-related disruptions, and global factors such as conflicts in West Asia have been putting increasing pressure on household budgets for quite some time. The steady increase in the prices of cooking gas and essential commodities has already strained consumers, and now the sharp rise in coconut oil prices is becoming a major concern.