Kollam Student Shock Death :കരഞ്ഞ് തളര്‍ന്ന് സുജ എത്തി, അവസാനമായി പൊന്നോമനയെ കാണാൻ ; നെടുമ്പാശേരി വിമാനത്താവളത്തിൽ വൈകാരിക രംഗങ്ങൾ
Kollam Student Mithun’s Mother Suja Arrives: അതിവൈകാരികമായ നിമിഷങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. സുജയെ കൊണ്ടുപോകാൻ എത്തിയ ഇളയ മകനെ കെട്ടിപിട്ടിച്ച് പൊട്ടികരയുന്ന ദൃശ്യങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്.
കൊച്ചി:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുനെ അവസാനമായി കാണാൻ അമ്മ സുജ എത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശേരിയിൽ സുജ വന്നിറങ്ങിയത്. അതിവൈകാരികമായ നിമിഷങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. സുജയെ കൊണ്ടുപോകാൻ എത്തിയ ഇളയ മകനെ കെട്ടിപിട്ടിച്ച് പൊട്ടികരയുന്ന ദൃശ്യങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്.
ഇവിടെ നിന്ന് സുജയെ പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് കൊണ്ടുപോയി. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
Also Read:കൊല്ലത്ത് മരിച്ച മിഥുന് വിട നൽകാൻ നാട്; സംസ്‌കാരം ഇന്ന്; മകനെ അവസാനമായി കാണാന്‍ അമ്മ എത്തും
തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവച്ച മൃതദേഹം സ്കൂളിൽ എത്തിച്ചു. 12 മണിവരെ സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും. സഹപാഠികളും അധ്യാപകരും അടക്കം ആയിരക്കണക്കിന് പേരാണ് മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ഇവിടേക്ക് എത്തുന്നത്. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
അതേസമയം, മിഥുന്റെ മരണത്തിൽ കെഎസ്ഇബി നടപടി വൈകുമെന്നാണ് വിവരം. സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടി. സ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിലായി താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനധ്യാപികയെ സസ്പെന്റെ് ചെയ്തിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം സ്കൂൾ മാനേജ്മെൻ്റാണ് എച്ച്എമ്മിന് സസ്പെൻഷൻ നൽകിയത്.