Kollam Student Shock Death : കൊല്ലത്ത് മരിച്ച മിഥുന് വിട നൽകാൻ നാട്; സംസ്‌കാരം ഇന്ന്; മകനെ അവസാനമായി കാണാന്‍ അമ്മ എത്തും
Kollam School Student Death: വിദേശത്തേക്ക് ജോലിക്ക് പോയ മിഥുന്റെ അമ്മ സുജ രാവിലെയോടെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. ഇവിടെ നിന്ന് പോലീസിന്റെ സഹായത്തോടെ കൊല്ലത്തെ വീട്ടിലേക്ക് പോകും.
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. ശാസ്താംകോട്ട താലൂക്ക് ആശൂപത്രി മോർച്ചറിയിൽ സൂക്ഷിച്ച് വച്ച മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ സ്കൂളിൽ എത്തിക്കും. ഇവിടെ 12 മണിവരെ പൊതുദർശനം നടക്കും തുടർന്ന് ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും.
വിദേശത്തേക്ക് ജോലിക്ക് പോയ മിഥുന്റെ അമ്മ സുജ രാവിലെയോടെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. ഇവിടെ നിന്ന് പോലീസിന്റെ സഹായത്തോടെ കൊല്ലത്തെ വീട്ടിലേക്ക് പോകും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
Also Read:തേവലക്കരയിലെ മിഥുൻ്റെ മരണം; എച്ച്എമ്മിന് സസ്പെൻഷൻ
അതേസമയം മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. കഴിഞ്ഞ ദിവസം ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. മിഥുന്റെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
ഇന്നലെയായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനധ്യാപികയെ സസ്പെന്റെ് ചെയ്തിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം സ്കൂൾ മാനേജ്മെൻ്റാണ് എച്ച്എമ്മിന് സസ്പെൻഷൻ നൽകിയത്.