Lavalin Case: ലാവ്‌ലിൻ കേസിൽ കുരുങ്ങി മുഖ്യമന്ത്രിയുടെ മകനും, യുകെയിൽ പഠിക്കാൻ പണം നൽകി; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്
ED summons CM’s son in Lavalin case: സാക്ഷിയെന്ന നിലയിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്നാണ് വിവരം.

പിണറായി വിജയൻ, വിവേക് കിരൺ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടെന്ന് വിവരം. 2020-ൽ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്‍.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്.
2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം. സാക്ഷിയെന്ന നിലയിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ലാവ്‌ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് സമൻസിൽ പ്രധാനമായും പറയുന്നത്. എന്നാല്‍ സമന്‍സ് അനുസരിച്ച് ഇഡി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം.
ALSO READ: പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുത്; അരുന്ധതി റോയിയുടെ പുസ്തകത്തിൻ്റെ വിൽപ്പന തടയില്ല
ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്നാണ് റിപ്പോർട്ട്. വിവേക് കിരൺ യു.കെ.യിലാണ് പഠിച്ചത്. ഇതേ കാലയളവിൽ ദിലീപ് രാഹുലൻ യു.കെ. കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവരുമായുള്ള ബന്ധവും മൊഴികളിൽ പറയുന്ന സാമ്പത്തിക ഇടപാടുകളുമാണ് സമൻസ് അയച്ചതിന്റെ പ്രധാന കാരണം.
1995-ല്‍ ദിലീപ് രാഹുലന്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന് വലിയ തുക നല്‍കിയെന്നും 1996-ല്‍ പിണറായി വിജയന് വലിയ തുകകള്‍ നല്‍കിയെന്നും റിപ്പോർട്ടുണ്ട്. പ്രധാനമായും, യുകെയിലെ വിദ്യാഭ്യാസത്തിനായി ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന് വലിയ തുക ചെലവഴിച്ചു എന്ന മൊഴിയാണ് ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.