Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ
Sabarimala Erumeli Chandanakkudam Today: എരുമേലി ചന്ദനക്കുടം ഇന്ന്. ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും ഈ മാസം 14നാണ്.
പ്രശസ്തമായ എരുമേലി ചന്ദനക്കുടം ഇന്ന്. ഈ മാസം 11നാണ് പേട്ടതുള്ളൽ. ചന്ദനക്കുട മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അമ്പലപ്പുഴ സംഘവും എരുമേലി മഹല്ലാ ജമാഅത്തുമായുള്ള സൗഹൃദ സംഗമം നടക്കും. ചന്ദനക്കുട ഘോഷയാത്ര ഈ മാസം 11ന് പുലര്‍ച്ച 2.30ഓടെ പള്ളി വളപ്പിലാണ് സമാപിക്കുക. അമ്പലപ്പുഴ സംഘത്തിൻ്റെയും ആലങ്ങാട്ട് സംഘത്തിൻ്റെയും പേട്ടതുള്ളലുകളും നാളെ നടക്കും.
ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും ഈ മാസം 14നാണ് നടക്കുക. ഉച്ചകഴിഞ്ഞ് 2.45ന് നട തുറക്കും. മൂന്നിനാവും സംക്രമപൂജ ആരംഭിക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി എന്നിവരാണ് മകരസംക്രമപൂജയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുക. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 640ന് ദീപാരാധന. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും.
സന്നിധാനത്ത് മാത്രം മകരവിളക്ക് ദർശിക്കാൻ കഴിയുന്ന 15 വ്യൂപോയിൻ്റുകളുണ്ട്. ഇവിടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. സന്നിധാനത്ത് പാണ്ടിത്താവളം മേഖലയിലാണ് ഏറ്റവും കൂടുതൽ തീർത്ഥാടകരുണ്ടാവുക. ഇവിടെ ദേവസ്വം ബോർഡിൻ്റെ ബാരിക്കേഡ് സ്ഥാപിക്കും. എല്ലാ വ്യൂപോയിൻ്റുകളിലും ആരോഗ്യവകുപ്പിൻ്റെ പ്രത്യേക മെഡിക്കൽ സംവിധാനങ്ങളും പോലീസിൻ്റെ സുരക്ഷയുമുണ്ടാവും. പമ്പ ഹിൽ ടോപ്പിലെ വ്യൂ പോയിൻ്റിൽ പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തും. മുൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ മാസം 10 രാത്രിയോടെയാണ് തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചത്. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ റിമാൻഡ് ചെയ്തത്. കേസിൽ തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.