മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ നിന്നുള്ള നാൽപ്പതോളം വിദ്യാർഥികൾക്ക് ഛർദി, തലകറക്കം
Food poisoning on Delhi-Kerala Mangala Express: കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 12618) എസ് 2/എസ് 3 കോച്ചുകളിൽ യാത്ര ചെയ്തിരുന്ന മലയാളി വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തൃശൂരിലെ സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്നു ഈ വിദ്യാർഥികൾ. രണ്ട് കോച്ചുകളിലുമായി 80-ൽ ഏറെ വിദ്യാർത്ഥികൾക്കും 10 അധ്യാപകർക്കും വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു.

Food Poisoning On Delhi Kerala Mangala Express
ന്യൂഡൽഹി: കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസിൽ ഭക്ഷ്യ വിഷബാധ. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 12618) എസ് 2/എസ് 3 കോച്ചുകളിൽ യാത്ര ചെയ്തിരുന്ന മലയാളി വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തൃശൂരിലെ സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്നു ഈ വിദ്യാർഥികൾ. രണ്ട് കോച്ചുകളിലുമായി 80-ൽ ഏറെ വിദ്യാർത്ഥികൾക്കും 10 അധ്യാപകർക്കും വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ എല്ലാവർക്കും അനുഭവപ്പെട്ടതിനെ തുടർന്ന് മധ്യപ്രദേശിലെ ഖാണ്ഡ്‌വ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് ഭക്ഷ്യവിഷബാധയേറ്റു എന്ന് ഉറപ്പായ 30–40 വിദ്യാർത്ഥികളെ റെയിൽവേ മെഡിക്കൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയും മരുന്നുകളും ഒആർഎസും നൽകുകയും ചെയ്തു എന്ന് ഇന്ത്യൻ റെയിൽവേയേ ഉദ്ധരിച്ചുകൊണ്ട് IANS റിപ്പോർട്ട് ചെയ്തു.
ഭക്ഷ്യ വിഷബാധയെ തുടർന്ന് നിർത്തിയിട്ട ട്രെയിൻ പിന്നീട് ഡോക്ടർമാർ എത്തി പരിശോധനകൾ നടത്തിയ ശേഷമാണ് യാത്ര തുടർന്നത്. ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെയാണ് നിസാമുദ്ദീനിൽ നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ പുറപ്പെട്ടത്. ഇത് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ എറണാകുളത്ത് എത്തേണ്ടതാണ്.
ALSO READ: ഓണാവധി കഴിഞ്ഞ് സ്കൂളുകൾ 31ന് തുറക്കും; മാറ്റിവച്ച പരീക്ഷ എപ്പോൾ?
യാത്രയിലുടനീളം ട്രെയിനിലെ പാൻട്രി കാറിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഇറ്റാർസി സ്റ്റേഷന് സമീപത്തുവച്ച് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഇറ്റാർസി സ്റ്റേഷൻ പിന്നിട്ടപ്പോഴേക്കും പല കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായി അനുഭവപ്പെടാൻ തുടങ്ങി.
തുടർന്ന്, അധ്യാപകരും സ്‌കൂൾ അധികൃതരും ഉടൻ തന്നെ ട്രെയിനിലെ ജീവനക്കാരെയും റെയിൽവേ ഹെൽപ് ലൈനിലും വിവരം അറിയിച്ചു. പിന്നാലെ മധ്യപ്രദേശിലെ ഖാണ്ഡ്‌വ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അധികൃതർ മുൻകൂട്ടി മെഡിക്കൽ ടീമിനെ സജ്ജമാക്കി നിർത്തി. ഇവിടെവച്ച് കുട്ടികളെ പുറത്തിറക്കി അടിയന്തര പ്രാഥമിക ചികിത്സ നൽകി.
Around 80 students and 10 teachers travelling on a school trip in S2/S3 coaches of Train No. 12618 Mangala Express developed symptoms of loose motion, vomiting and stomach discomfort. Railway medical personnel attended to 30–40 affected students at Khandwa and provided medicines… pic.twitter.com/YkHxQaFLVn
— IANS (@ians_india) August 29, 2026
കുട്ടികളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റോളം വൈകി ട്രെയിൻ യാത്ര തുടർന്നു. മുൻകരുതൽ എന്ന നിലയിൽ റെയിൽവേയുടെ പ്രത്യേക മെഡിക്കൽ ടീം ഖാണ്ട്‌വയിൽ നിന്ന് ഭുസാവൽ സ്റ്റേഷൻ വരെ ട്രെയിനിൽ വിദ്യാർഥികൾക്കൊപ്പം യാത്ര ചെയ്തു. ഭൂസാവലിൽ, എല്ലാ വിദ്യാർത്ഥികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
അപകടനില തരണം ചെയ്ത കുട്ടികളെല്ലാം നിലവിൽ സുരക്ഷിതരായി യാത്ര തുടരുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ സംഘത്തിലുണ്ടായിരുന്ന വിദ്യാർഥികളെല്ലാം പതിനഞ്ചിനും പതിനെട്ടിയും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ ഇവർ ഏത് സ്കൂളിലെ വിദ്യാർഥികളാണ് എന്ന വിവരം ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലർച്ചെ ഈ ട്രെയിൻ കേരള അതിർത്തിയിൽ പ്രവേശിക്കും.
English Summary
Malayali students travelling in S2/S3 coaches of Mangala Express (Train No. 12618) from Delhi to Kerala suffered from food poisoning. They were returning from a school excursion in Thrissur. More than 80 students and 10 teachers in both coaches experienced stomach ache and vomiting. The train was then stopped at Khandwa station in Madhya Pradesh and the students were given treatment.