Neyyattinkara Hospital: ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല, നെയ്യാറ്റിൻകര ആശുപത്രിയിൽ രോഗി കുഴഞ്ഞ് വീണ് മരിച്ചു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
Patient Dies In Queue At Neyyattinkara Hospital: വിവരം അറിഞ്ഞതോടെ, ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും പ്രതിഷേധവുമായെത്തി. ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. കഠിനമായ നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിക്കാത്തതിൽ നടപടി വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. ഉടൻ ചികിത്സ നൽകുന്നതിന് പകരം ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചുവെന്നാണ് ആരോപണം.

കെ മുരളീധരൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി ക്യൂവിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയെ ക്യൂവിൽ നിർത്തിയതിന്റെ കാരണം കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മുരളീധരൻ അറിയിച്ചു.
ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു
ഇന്നലെ രാത്രിയോടെയാണ് സംഭവം. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല എന്നും ക്യുവിൽ പിടിച്ച് നിർത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
വിവരം അറിഞ്ഞതോടെ, ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും പ്രതിഷേധവുമായെത്തി. ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. കഠിനമായ നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിക്കാത്തതിൽ നടപടി വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
ALSO READ: നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതികൾ, കൊടുംക്രിമിനലുകളെന്ന് സർക്കാർ, തിരിച്ചടി
ഉടൻ ചികിത്സ നൽകുന്നതിന് പകരം ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചുവെന്നാണ് ആരോപണം. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും അധികൃതർ ഗൗനിച്ചില്ല. ഏകദേശം അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നും ബന്ധുക്കൾ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സെക്യൂരിറ്റി ജീവനക്കാരന് സസ്പെൻഷൻ
സംഭവത്തില്‍ ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെടുത്തത്. സെക്യൂരിറ്റി ജീവനക്കാരൻ ഡോക്ടറെ കാണാൻ അനുവദിച്ചില്ലെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ, രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചു.
ആശുപത്രി സൂപ്രണ്ട് ജോയ് ജോണ്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു. ആദ്യം, രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. തുടർന്ന്, ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചത്.
English Summary:
A 52-year-old man, Rajesh Kumar from Kootappana, collapsed and died while waiting in line to see a doctor at the Neyyattinkara District General Hospital. His family and local residents alleged that despite informing hospital staff about the seriousness of his condition, he was made to remain in the queue instead of receiving immediate medical attention, triggering protests at the hospital.