Chennai Metro: 90 മിനിറ്റ് യാത്ര ഇനി അരമണിക്കൂറിൽ; പൂനമല്ലി – വടപളനി പാത ജൂലൈയിൽ?
Chennai Metro Phase 2, Vadapalani-Poonamallee Stretch: ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.
ചെന്നൈ നഗരത്തിലെ യാത്രാക്ലേശത്തിന് ആശ്വാസമേകി ചെന്നൈ മെട്രോ റെയിലിന്റെ വടപളനി – പൂനമല്ലി പാത ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ (Phase II) കോറിഡോർ 4-ന്റെ ഭാഗമായ ഈ 14.6 കിലോമീറ്റർ പാതയ്ക്ക് ആവശ്യമായ എല്ലാ നിയമപരമായ സുരക്ഷാ അനുമതികളും ഇതിനകം തന്നെ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് സൂചന.
യാത്രാ സമയം കുറയും
പുതിയ സർവീസ് ആരംഭിക്കുന്നതോടെ, വടപളനിക്കും പൂനമല്ലിക്കും ഇടയിലുള്ള യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ റോഡ് മാർഗം ഈ ദൂരം സഞ്ചരിക്കുവാൻ ഏകദേശം 90 മിനിറ്റോളം സമയം ആവശ്യമാണ്. എന്നാൽ വടപളനി – പൂനമല്ലി പാത തുറക്കുന്നതോടെ മെട്രോ യാത്രാ വഴി ഈ സമയം വെറും 30 മിനിറ്റായി ചുരുങ്ങും. ഐടി ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഇത് വളരെയധികം ഉപകാരപ്പെടും. നിലവിലുള്ള ഗ്രീൻ ലൈനുമായി വടപളനിയിൽ വെച്ച് ഈ പാത ബന്ധിപ്പിക്കുന്നതിനാൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.
ആദ്യഘട്ട സർവീസുകൾ
വടപളനി – പൂനമല്ലി പാതയുടെ സർവീസിന്റെ തുടക്കത്തിൽ, പൂനമല്ലി ബൈപാസിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ പോരൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുമെങ്കിലും, പോരൂർ മുതൽ വടപളനി വരെ തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ മാത്രമായിരിക്കും സർവീസ് നടത്തുക.
ALSO READ: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
ഡ്രൈവർരഹിത ട്രെയിനുകൾ
പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള ആദ്യ ഇടനാഴിയിൽ സർവീസ് നടത്തുന്നതിനായി 15 ഡ്രൈവർരഹിത ട്രെയിനുകളാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഒരുക്കിയത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ഓരോ 10 മിനിറ്റ് ഇടവേളകളിൽ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്. മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ അനുമതി ലഭിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പാത ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്.
രണ്ടാം ഘട്ട ശൃംഖലയ്ക്കായി ഓർഡർ ചെയ്ത 36 ഡ്രൈവർരഹിത ട്രെയിനുകളിൽ 34 എണ്ണവും പൂനമല്ലിയിലെ മെട്രോ ഡിപ്പോയിൽ എത്തിക്കഴിഞ്ഞതായാണ് വിവരം. ബാക്കിയുള്ള രണ്ട് ട്രെയിനുകൾ കൂടി ജൂലൈ അവസാനത്തോടെ ചെന്നൈയിൽ എത്തുന്നതാണ്. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ട്രെയിനുകളിൽ കടുത്ത സുരക്ഷാ പരിശോധനകൾ നടത്തുന്നതാണ്.
ആകെ 6 ഘട്ടങ്ങളായുള്ള നിർബന്ധിത പരിശോധനകളാണ് ട്രെയിനുകളിൽ നടത്തുന്നത്. ട്രെയിനുകളും അവയുടെ സിഗ്നലിംഗ് സംവിധാനങ്ങളും പൂർണ്ണ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സ്റ്റാറ്റിക് ടെസ്റ്റുകൾ, ഡൈനാമിക് ടെസ്റ്റുകൾ, സിഗ്നലിംഗ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാറ്റിക് ടെസ്റ്റുകൾ, സിഗ്നലിംഗ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ ഡൈനാമിക് ടെസ്റ്റുകൾ, ഇന്റഗ്രേഷൻ ടെസ്റ്റുകൾ, സർവീസ് ട്രയലുകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പൂനമല്ലി – വടപളനി പാത
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും. ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്. അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
English Summary:
Chennai Metro stretch between Vadapalani and Poonamallee Bypass has received all mandatory safety clearances from the Commissioner of Railway Safety. Passenger services have not yet begun because the project is awaiting an official inauguration date from the government.