Hema Committe Report: ഒടുക്കം തീരുമാനമായി, സിനിമയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ സംഘം വരുന്നു
Special Investigation Team: നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുക. വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ അങ്ങോട്ട് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും പരാതിയുമായി മുന്നോട്ട് പോകാനും മൊഴി നല്‍കാന്‍ താത്പര്യമുണ്ടോയെന്ന് എന്ന് അന്വേഷിക്കുകയും ചെയ്യും.

Justice Hema Commission Report (Image Courtesy - Social Media)
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. ക്രൈം എഡിജിപി നേതൃത്വം നല്‍കുന്ന സംഘത്തെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ ഏഴ് അംഗങ്ങളായിരിക്കും സംഘത്തിലുണ്ടായിരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
വിഷയത്തിലുള്ള പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തേയാണ് നിയോഗിച്ചത്. എഡിജിപി വെങ്കിടേഷാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. എസ് അജിത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റേ, അജിത്ത് വി, എസ് മധുസൂദനനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുക. വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ അങ്ങോട്ട് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും പരാതിയുമായി മുന്നോട്ട് പോകാനും മൊഴി നല്‍കാന്‍ താത്പര്യമുണ്ടോയെന്ന് എന്ന് അന്വേഷിക്കുകയും ചെയ്യും.
ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നവര്‍ മൊഴി നല്‍കിയാല്‍ തുടരന്വേഷണം ഉണ്ടാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച രഞ്ജിത്ത് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സിദ്ദിഖ് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളായിരിക്കും ആദ്യം അന്വേഷിക്കുക.
അതേസമയം, ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ബാബുരാജ് ആ സ്ഥാനത്തേക്ക് എത്തുമെന്ന വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിന്റെ രാജിയെ തുടര്‍ന്ന് മറ്റന്നാള്‍ അമ്മ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്കാണ് പകരം ചുമതല നിര്‍വഹിക്കുന്നത് എന്നാണ് ബാബുരാജ് അറിയിച്ചത്. ബാക്കി കാര്യങ്ങള്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നതിനുശേഷം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വിവാദങ്ങളില്‍ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്.
അതേസമയം, ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി നടി രംഗത്തുവന്നത്. രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിലെ പ്രമുഖരില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിയുന്നതായി രഞ്ജിത്ത് അറിയിക്കുകയായിരുന്നു.
സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി മുന്നോട്ട് വന്നത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഭരണപക്ഷമല്ല. തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ എംഎല്‍എ ആണെങ്കില്‍ കയറി ഇറങ്ങാം. സിപിഎം എംഎല്‍എ അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അവര്‍ അന്ന് പലതവണ ഫോണ്‍വിളിച്ചുവെന്നും താന്‍ എടുത്തില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
കാസ്റ്റിങ് സംവിധായികയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധികാരമുള്ളവര്‍ക്ക് വേണ്ടിയാണ് നിയമം ഉള്ളതെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് കരുതാനാകുമോ എന്നും അവര്‍ ചോദിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.
2018ലാണ് മുകേഷിനെതിരെ ഇവര്‍ ആദ്യമായി മീ ടു ആരോപണം ഉന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു ആരോപണം. കോടീശ്വരന്‍ എന്ന പരിപാടിയുടെ സംവിധായികയായി ജോലി ചെയ്യുന്നതിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തനിക്ക് 20 വയസായിരുന്നു പ്രായം. പരിപാടിയുടെ സമയത്ത് മുകേഷ് തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിക്ക് നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
Also Read: Manju Warrier: ‘ഒന്നും മറക്കരുത്’; വിവാദങ്ങൾക്കിടെ ചർച്ചയായി മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്നാല്‍ വഴങ്ങാതായതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും അന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് ബോസും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായിരുന്ന ഡെറിക് ഓബ്രയാന്‍ ആയിരുന്നു. ആ ടീമിലെ ഏക വനിത അംഗമായിരുന്നു അവര്‍. രാത്രി നിരന്തരം കോളുകള്‍ വരാന്‍ തുടങ്ങിയതോടെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ മുറിയില്‍ താമസിക്കേണ്ടതായി വന്നു.
പിന്നീട് റൂം മാറ്റിയപ്പോള്‍ എന്തിനാണ് അത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണെന്നാണ് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയതെന്നും അവര്‍ പറഞ്ഞിരുന്നു. എക്സില്‍ പങ്കുവെച്ച് കുറിപ്പിലൂടെയായിരുന്നു സംവിധായികയുടെ പ്രതികരണം.