Snake rescue: പെരുമ്പാമ്പ് കടിക്കുമോ? നാട്ടിൽ ശല്യം രൂക്ഷമാകുന്നു… പ്രതിരോധവും പ്രഥമശുശ്രൂഷയും
Increasing Python Menace in Kangazha: കഴിഞ്ഞ ദിവസം രാത്രി വാഴൂർ കാപ്പുകാട് വരവുകാലായിൽ പുരയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കൂടാതെ ചാമംപതാൽ കന്നുകുന്ന് വീട്ടുവളപ്പിൽ നിന്നും സ്നേക്ക് വൊളന്റിയർമാർ പെരുമ്പാമ്പിനെ പിടിക്കുകയുണ്ടായി. ഒക്ടോബറിൽ പഴുക്കാകുളം - പത്തനാട് റോഡിൽ കക്കാട്ടുവളവിന് സമീപത്തു നിന്നും, തൊട്ടടുത്ത ദിവസം സമീപത്തെ റോഡിൽ നിന്നും പാമ്പുകളെ പിടികൂടിയിരുന്നു.
കങ്ങഴ: ജനവാസ മേഖലകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നു. കാട്ടുപന്നി, കുറുനരി, മുള്ളൻപന്നി എന്നിവയ്ക്ക് പുറമെ ഇപ്പോൾ പെരുമ്പാമ്പുകളും കൂട്ടത്തോടെ എത്തുന്നത് ദേവഗിരി മേഖലയിലുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി പെരുമ്പാമ്പുകളെയാണ് ഈ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി വാഴൂർ കാപ്പുകാട് വരവുകാലായിൽ പുരയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കൂടാതെ ചാമംപതാൽ കന്നുകുന്ന് വീട്ടുവളപ്പിൽ നിന്നും സ്നേക്ക് വൊളന്റിയർമാർ പെരുമ്പാമ്പിനെ പിടിക്കുകയുണ്ടായി. ഒക്ടോബറിൽ പഴുക്കാകുളം – പത്തനാട് റോഡിൽ കക്കാട്ടുവളവിന് സമീപത്തു നിന്നും, തൊട്ടടുത്ത ദിവസം സമീപത്തെ റോഡിൽ നിന്നും പാമ്പുകളെ പിടികൂടിയിരുന്നു.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇന്ത്യൻ റോക്ക് പൈത്തൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളാണ് നാട്ടിൽ വ്യാപകമായി കാണപ്പെടുന്നത്. പെരുമ്പാമ്പുകൾ സാധാരണഗതിയിൽ മനുഷ്യരെ തേടി വന്ന് ആക്രമിക്കാറില്ല. എന്നാൽ സ്വന്തം ജീവൻ അപകടത്തിലാണെന്ന് തോന്നിയാൽ ഇവ മനുഷ്യനെ ചുറ്റിവരിയാനും വകവരുത്താനും ശ്രമിക്കാറുണ്ട്.
പെരുമ്പാമ്പുകൾക്ക് വിഷമില്ലെങ്കിലും അവയുടെ കടി അതീവ ഗുരുതരമാണ്. ബലമുള്ള പല്ലുകൾ ഉള്ളതിനാൽ ഞരമ്പ് മുറിയാനും കഠിനമായ രക്തസ്രാവത്തിനും സാധ്യതയുണ്ട്. പാമ്പിന്റെ വായയിലെ അണുക്കൾ മുറിവിൽ അണുബാധയുണ്ടാക്കാൻ കാരണമാകും.
പ്രഥമശുശ്രൂഷ
- പെരുമ്പാമ്പിന്റെ കടിയേറ്റാൽ ഉടൻ തന്നെ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. കടിയേറ്റയാളെ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം.
- മുറിവിൽ പച്ചമരുന്നുകൾ വെച്ചു കെട്ടുന്നതോ മറ്റ് പൊടിക്കൈകൾ ചെയ്യുന്നതോ ഒഴിവാക്കണം. ഇത് അണുബാധ വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ.
- കോഴിക്കൂട്ടിലും വളർത്തുമൃഗ പരിപാലന കേന്ദ്രങ്ങളിലും പാമ്പുകൾ എത്താൻ സാധ്യത കൂടുതലായതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.