Alert In Kasaragod: കാസർകോട് ജില്ലയിലും ജാഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും സുരക്ഷയും
High Alert In Kasaragod: കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്എഎൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നിവടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി പോലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.

കാസർകോട്: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി കാസർകോഡ് ജില്ലയിലും (Alert In Kasaragod) അതീവ ജാഗ്രതാ നിർദേശം. സുരക്ഷ മുൻനിർത്തി ജില്ലയിലെ മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്എഎൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നിവടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി പോലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് പിന്നാലെ രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയുടെ ഭാഗമെന്നോണം യാത്രക്കാർക്ക് കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് അറിയിപ്പിൽ പറയുന്നത്.
വിമാനത്താവളത്തിൽ എത്തുന്നവർ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടി നേരത്തെ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 24 വിമാനത്താവളങ്ങളാണ് സുരക്ഷയുടെ ഭാഗമായി അടച്ചിട്ടിരിക്കുന്നത്.
കൂടാതെ വ്യോമപാതയിൽ നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം വിമാന സർവീസുകളെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലയെന്താണെന്ന് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
അതിനിടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കികൊണ്ട് കേന്ദ്ര സർക്കാറിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി. ചണ്ഡിഗഢ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭുന്തർ, കിഷൻഗഢ്, പാട്യാല, ഷിംല, കാംഗ്ര-ഗഗ്ഗൽ, ബഠിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, ഹിരാസ (രാജ്കോട്ട്), പോർബന്തർ, കേശോദ്, കാണ്ഡ്ല, ഭുജ് എന്നവയാണ് നിലവിൽ അടച്ചിരിക്കുന്നത്.