Senior Lawyer Attacked Junior: യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Senior Lawyer Attacked Junior Advocate: ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് ജില്ലാ സെഷൻസ് കോടതി ബെയ്‍ലിൻ ദാസിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. രണ്ടുദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാഹനം പിന്തുടർന്നാണ് ഇന്നലെ പിടികൂടിയത്.
തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ് ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം വഞ്ചിയൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക.
ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് ജില്ലാ സെഷൻസ് കോടതി ബെയ്‍ലിൻ ദാസിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. രണ്ടുദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാഹനം പിന്തുടർന്നാണ് ഇന്നലെ പിടികൂടിയത്. ഓഫിസിലുണ്ടായ തർക്കത്തിനിടെ തൻറെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതിയുടെ വാദം.
തുമ്പ പോലീസാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. പ്രതിക്കായി പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളികും ഉൾപ്പടെ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. മോപ് സ്റ്റിക്ക് ഉപയോഗിച്ചാണ് ബെയ്ലിൻ യുവ അഭിഭഷകയെ മർദിച്ചതെന്നാണ് പരാതി. മെയ് 13ന് വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിൽ ഉള്ള ഓഫീസിൽ വെച്ചായിരുന്നു സംഭവം.
സംഭവത്തിൽ യുവതി പരാതി നൽകിയതിന് പിന്നാലെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കുകയും ചെയ്തു. ക്രൂര മർദനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
മർദന വിവരം പുറത്തുവന്നതിന് പിന്നാലെ ബെയ്ലിൻ ദാസ് ആശുപത്രിയിൽ ചികിത്സ തേടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മുഖത്ത് പരുക്കേറ്റെന്ന് പറഞ്ഞാണ് വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്. ഇത് യുവതിക്കെതിരെ കൗണ്ടർ കേസ് എടുപ്പിക്കാനുള്ള അഭിഭാഷകന്റെ തന്ത്രപരമായ നീക്കം ആയിരുന്നുവെന്നാണ് പോലീസിന്റെ പറയുന്നത്.