Kerala Amoebic Meningoencephalitis: വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മലപ്പുറത്ത് 11കാരിക്ക് രോഗം സ്ഥിരീകരിച്ചു
11 Year Old Diagnosed With Amoebic Meningoencephalitis: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
മലപ്പുറം: മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്ന് വയസ്സുകാരിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പണി ബാധിച്ച് ആദ്യം ചേളാരി ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റ്റിലേറ്ററിൽ ചികിത്സയിലാണ്.
ഇതോടെ, അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ, മൂന്ന് മാസം പ്രായമായ കുഞ്ഞിനും, നാല്പതുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
എന്താണ് അമീബിക് മസ്‌തിഷ്‌കജ്വരം?
ജലസ്രോതസുകളിൽ കാണപ്പെടുന്ന അമീബകളിൽ നിന്ന് വളരെ അപൂർവമായി പകരുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കളായ നേഫ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ അല്ലെങ്കിൽ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് ഈ അമീബ തലച്ചോറിലേക്ക് കടക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ളൊരു രോഗമാണിത്.
ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴോ നീന്തുമ്പോഴോ മറ്റും വെള്ളത്തിലുള്ള ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. അണുബാധ ഉണ്ടായാൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങൾ.