Kerala Assembly Election 2026: ജനവിധി തേടാൻ ഇനി മണിക്കൂറുകൾ ബാക്കി, നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും
Kerala Assembly Election 2026 campaign Finale tomorrow: നാളെ വൈകുന്നേരം നടക്കുന്ന കലാശക്കൊട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. അതിനുശേഷം നിശബ്ദ പ്രചാരണത്തിന്റെ ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കും. തിരഞ്ഞെടുപ്പ് ഗോദയിൽ വിവാദങ്ങൾക്കും കുറവില്ല. 'ഡീൽ' വിവാദത്തിൽ തുടങ്ങിയ പോര് പിന്നീട് സംവാദങ്ങളിലേക്കും ഗൗരവകരമായ ആരോപണങ്ങളിലേക്കും വഴിമാറി. വീടുകൾ കയറിയും വ്യക്തിപരമായ ബന്ധങ്ങൾ പുതുക്കിയും വോട്ടുറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ജനവിധി തേടാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. അവസാന നിമിഷം വോട്ടർമാരെ സ്വാധീനിക്കാൻ വൻ സന്നാഹങ്ങളുമായാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ രംഗത്തുള്ളത്.സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ ഇന്ന് കേരളത്തിലുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ബിജെപിയുടെ 47-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ അദ്ദേഹം പതാക ഉയർത്തും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ടെന്നീസ് താരം ലിയാണ്ടർ പേസ് എന്നിവരും ബിജെപി സ്ഥാനാർത്ഥികൾക്കായി രംഗത്തുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഇറക്കിയാണ് കോൺഗ്രസ് കളം പിടിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരനായി അദ്ദേഹം ഇന്ന് റോഡ് ഷോയിൽ പങ്കെടുക്കും.
ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നു
തിരഞ്ഞെടുപ്പ് ഗോദയിൽ വിവാദങ്ങൾക്കും കുറവില്ല. ‘ഡീൽ’ വിവാദത്തിൽ തുടങ്ങിയ പോര് പിന്നീട് സംവാദങ്ങളിലേക്കും ഗൗരവകരമായ ആരോപണങ്ങളിലേക്കും വഴിമാറി. വയനാട് ഫണ്ട് വെട്ടിച്ചെന്ന കോൺഗ്രസിനെതിരെയുള്ള ആരോപണം, കണ്ണൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണം സംബന്ധിച്ച പരാതികൾ, ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനാണ് അവസാന മണിക്കൂറിൽ മുന്നണികളുടെ ശ്രമം.
നാളെ വൈകുന്നേരം നടക്കുന്ന കലാശക്കൊട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. അതിനുശേഷം നിശബ്ദ പ്രചാരണത്തിന്റെ ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കും. വീടുകൾ കയറിയും വ്യക്തിപരമായ ബന്ധങ്ങൾ പുതുക്കിയും വോട്ടുറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ.