Kerala High Speed Rail: കേരളത്തിൻ്റെ അതിവേഗ റെയിൽപാത; പൊന്നാനിയിൽ ഓഫീസ് ഇന്ന് തുറക്കും; ഡിപിആർ തയാറാക്കാൻ ഇ. ശ്രീധരൻ
Kerala High Speed Rail, E. Sreedharan to Open Project Office: പദ്ധതി ബജറ്റിൽ വരേണ്ട കാര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി വിദേശത്തുനിന്ന് എത്തിയാലുടൻ ഫയൽ തയാറാകുമെന്നാണ് അറിയിച്ചത്.
കൊച്ചി: കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലെങ്കിലും, പദ്ധതിയുമായി മുന്നോട്ടുപോകാൻ മെട്രോമാൻ ഇ. ശ്രീധരന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഡിഎംആർസി ഓഫീസ് ഇന്ന് തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഏഴ് അതിവേഗ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഈ പദ്ധതി ബജറ്റിൽ വരേണ്ട കാര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി വിദേശത്തുനിന്ന് എത്തിയാലുടൻ ഫയൽ തയാറാകുമെന്നാണ് അറിയിച്ചത് എന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.
പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തൻ്റെ മേൽനോട്ടത്തിൽ ഡിഎംആർസി അതു ചെയ്യണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. മുമ്പ് രണ്ടുതവണ കേരളത്തിലെ അതിവേഗ റെയിലിനെക്കുറിച്ച് ഡിഎംആർസി പഠനം നടത്തിയിട്ടുള്ളതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ ഡിപിആർ സമർപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ALSO READ: ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം
പദ്ധതിക്ക് വൈകാതെ തന്നെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര മന്ത്രിയുമായി ജനുവരി 16-ന് നടത്തിയ കൂടിക്കാഴ്ചയിൽ അനുകൂലമായ നിലപാടാണ് ഉണ്ടായത്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കാനാണ് ആദ്യഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുന്നത്. അതിന്റെ ഭാഗമായി ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യോഗങ്ങൾ ആരംഭിക്കും. മലപ്പുറത്തായിരിക്കും ആദ്യ യോഗങ്ങൾ നടക്കുക എന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.