ബസ് കാശ് ലാഭിച്ചത് ചിട്ടിയിൽ ഇടാം! KSFE ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
KSFE to launch Pink Chitty: കെഎസ്എഫ്ഇ പുതിയ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വനിതകൾക്കായി കെഎസ്ആർടിസിയിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ അനുബന്ധമെന്ന നിലയിലാണ് സർക്കാർ ഈ പുതിയ പദ്ധതി അവതരിപ്പിക്കുക. സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ടിക്കറ്റിനത്തിൽ നല്ലൊരു തുക ലാഭിക്കാൻ കഴിയും. ഈ തുക പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് സതീശൻ പറഞ്ഞു.
കൊച്ചി: വനിതകളുടെ സാമ്പത്തിക ഭദ്രതയ്ക്ക് പിന്തുണ പകരാൻ കെഎസ്എഫ്ഇ പുതിയ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വനിതകൾക്കായി കെഎസ്ആർടിസിയിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ അനുബന്ധമെന്ന നിലയിലാണ് സർക്കാർ ഈ പുതിയ പദ്ധതി അവതരിപ്പിക്കുക. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ടിക്കറ്റിനത്തിൽ നല്ലൊരു തുക ലാഭിക്കാൻ കഴിയും. ഈ തുക പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് സതീശൻ പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന ആയിരം കോടി രൂപയുടെ നഷ്ടത്തെ വെറുമൊരു സാമ്പത്തിക നഷ്ടമായി താൻ കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക- സാമ്പത്തിക മാറ്റത്തിന് കാരണമാകുമെന്നും, ആയിരം കോടി രൂപയേക്കാൾ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിങ്ക് ചിട്ടിയെക്കുറിച്ചും പ്രിയദർശനി പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത്.
Also Read: ഓണത്തിന് പൂ വാങ്ങാനാകില്ല; വില വർധനവ് ഇപ്പോഴേ തുടങ്ങി
സൗജന്യ യാത്രയിലൂടെ ലാഭിക്കുന്ന ടിക്കറ്റ് തുക പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ സ്ത്രീകൾക്ക് ഭാവിയിൽ ഒരു വലിയ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് യാത്രയിലെ ഈ ലാഭം പിങ്ക് ചിട്ടി വഴി വനിതകളുടെ കൈകളിലേക്ക് എത്തുന്നതോടെ അവരുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം പ്രിയദർശനി പദ്ധതിയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിങ്ക് ചിട്ടി ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടാൻ സാധ്യതയുണ്ട്. കാരണം പൊതുഗതാഗതത്തെ സ്ഥിരമായി ആശ്രയിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. ടിക്കറ്റ് ചാർജിൽ ലാഭിക്കുന്ന തുക ചിട്ടിയിൽ നിക്ഷേപിക്കാൻ സ്ത്രീകൾ തയാറായാൽ അത് അവരുടെ സാമ്പത്തിക ഭദ്രതയ്ക്ക് കൂടുതൽ കരുത്ത് പകരും.
ടിക്കറ്റ് കാശ് ലാഭിക്കാം എന്നത് ഒരു നേട്ടം, ആ നേട്ടത്തിലെ ലാഭം ഭാവിയിലെ ‘വലിയ’ സമ്പാദ്യമാക്കി മാറ്റാൻ ഈ ചിട്ടി പദ്ധതി സ്ത്രീകൾക്ക് വഴിയൊരുക്കും. എന്നാൽ എത്രത്തോളം സ്ത്രീകൾ ഈ പദ്ധതിയിലേക്ക് കടന്നുവരും എന്നതിൽ വ്യക്തതയില്ല. സ്ഥിരമായി ജോലിക്ക് പോകുന്നവർക്ക് ടിക്കറ്റ് ഇനത്തിൽ നല്ലൊരു തുക ഇപ്പോൾ ലാഭിക്കാനാകുന്നുണ്ട്.
നിലവിൽ സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് പ്രിയദർശനി പദ്ധതി നേട്ടമാണ്. സാധാരണ വീട്ടമ്മമാർ മുതൽ, . കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തുണിമില്ലുകളിലും, സൂപ്പർമാർക്കറ്റുകളിലും ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ വലിയൊരു വിഭാഗം ആളുകളുടെ ദൈനംദിന യാത്രാ ചെലവ് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്.
സ്ഥിര ജോലിയുള്ള ഒരു സ്ത്രീ യാത്രയ്ക്കായി കെഎസ്ആർടിസി സൗജന്യ യാത്ര ഉപയോഗപ്പെടുത്തി ദിവസവും ഒരുവശത്തേയ്ക്കുള്ള യാത്രയ്ക്ക് 30 രൂപയും രണ്ട് വശത്തേക്കുമായി 60 രൂപയും ഒരു ദിവസം ലാഭിക്കുന്നു എന്ന് കരുതുക. ഒരു മാസത്തിൽ 26 ദിവസം ജോലിക്ക് പോകുന്നുണ്ടെങ്കിൽ ഏകദേശം 1,560 രൂപയോളം ലാഭം കിട്ടും. യാത്രാ ദൂരം കൂടുതലാണെങ്കിൽ ലാഭിക്കുന്ന തുകയുടെ വലിപ്പം കൂടും. ഇത് പ്രതിമാസം ചിട്ടിക്കായി മുടക്കുന്നത് സ്ത്രീകൾക്ക് ഒരു മികച്ച സമ്പാദ്യ പദ്ധതിയാകാൻ സാധ്യതകളുണ്ട്.