Kerala Rain Alert: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വൈകീട്ട് സൈറൺ മുഴങ്ങും, ജാഗ്രതാ നിർദേശങ്ങൾ ഇതാ
Orange Alert Issued for Three District: കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടങ്ങളിൽ സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. മുന്നൊരുക്കങ്ങളെക്കുറിച്ചും അലർട്ടുകളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 'ഓറഞ്ച് ബുക്ക് 2025' ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

കേരള മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. പുതിയ പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രമാണിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ഈ മൂന്ന് ജില്ലകളിൽ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളൊഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. അടുത്ത നാലുദിവസവും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
വരും ദിവസങ്ങളിലെ ഓറഞ്ച് അലർട്ട്
അതിശക്തമായ തീവ്രമഴ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:
- വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
- വെള്ളിയാഴ്ച: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ശനിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ഞായറാഴ്ച: കണ്ണൂർ, കാസർകോട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് ഉള്ളയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയും, യെല്ലോ അലർട്ട് ഉള്ളയിടങ്ങളിൽ 64.5 mm മുതൽ 115.5 mm വരെയും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പൊതുജനങ്ങൾക്കായുള്ള അടിയന്തര ജാഗ്രതാ നിർദേശങ്ങൾ
മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
- ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെട്ട് ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.
- ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം (നിർദേശങ്ങൾക്ക്: sdma.kerala.gov.in സന്ദർശിക്കുക).
- അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
- കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെ ശ്രദ്ധിക്കുക. സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ കോതി ഒതുക്കി സുരക്ഷിതമാക്കണം.
- മഴ ശക്തമാകുമ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
- വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
- ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും പൂർണ്ണമായി ഒഴിവാക്കുക.
- ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അറ്റകുറ്റപ്പണി നടക്കുന്ന റോഡുകളിൽ പ്രത്യേക ശ്രദ്ധ വേണം.
അടിയന്തര സഹായത്തിന്
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടങ്ങളിൽ സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. മുന്നൊരുക്കങ്ങളെക്കുറിച്ചും അലർട്ടുകളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ഓറഞ്ച് ബുക്ക് 2025’ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.
English Summary
The Central Meteorological Department has issued an orange alert for Alappuzha, Kottayam, and Ernakulam districts, prompting authorities to sound warning sirens this afternoon ahead of heavy rainfall. Residents in landslide and flood-prone areas are urged to take precautions, avoid non-essential travel, and contact the 24/7 control rooms via toll-free numbers 1077 or 1070 for emergencies.