Suresh Gopi: ‘സുരേഷ് ഗോപിയെ കാണാനില്ല, പിന്നിൽ ആരെന്ന് കണ്ടെത്തണം’; പോലീസിൽ പരാതി നൽകി കെഎസ്‍യു നേതാവ്
KSU Files Complaint Over Minister Suresh Gopi: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനുശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേന്ദ്ര മന്ത്രിയും തിരോധാനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ ഗോപിയെ കാണാനില്ലെന്ന് പരാതിയുമായി കെഎസ്‍യു നേതാവ്. കെഎസ്‌യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് പരാതിക്കാരൻ. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗോകുൽ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇമെയില്‍ വഴിയാണ് ഗോകുല്‍ പോലീസിന് പരാതി നല്‍കിയിട്ടുള്ളത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനുശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേന്ദ്ര മന്ത്രിയും തിരോധാനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിനു പിന്നാലെ സുരേഷ് ഗോപി പ്രതികരിക്കാത്തതിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി.
അതേസമയം സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് എഐസിസി അംഗം അനിൽ അക്കര. ‘ആരെ പറ്റിച്ചാലും ലൂർദ്ദ് മാതാവിനെ പറ്റിക്കരുത്. അനുഭവിച്ചോട്ടാ’ എന്നാണ് അനിൽ അക്കര പറയുന്നത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അനിൽ അക്കരെയുടെ പ്രതികരണം.
Also Read:തൃശ്ശൂരില്‍ കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു…സുരേഷ്‌ഗോപിയേ ട്രോളി വി ശിവൻകുട്ടി
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും രംഗത്തെത്തിയിരുന്നു. ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക’, എന്നായിരുന്നു മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ മാസമാണ് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. ഇതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം നടന്നിരുന്നു. എന്നാൽ ഇതിലൊന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.