കുറ്റിപ്പുറത്തെ വാഹനാപകടം: പരിക്കേറ്റവരുമായി പോയ ആംബുലൻസിന് ടോൾ പ്ലാസയിൽ വഴിതുറന്നു നൽകിയില്ലെന്നു പരാതി
ടോൾ പ്ലാസ ജീവനക്കാരുടെ നിഷേധാത്മകമായ സമീപനം ഇരു കൂട്ടരും തമ്മിൽ ഉന്തിനും തള്ളിനും വഴക്കിനും കാരണമായി മാറി. അതേസമയം മൂന്ന് ആംബുലൻസുകൾ ആയിരുന്നു കുറ്റിപ്പുറത്തെ അപകടത്തിൽപ്പെട്ട രോഗികളുമായി സഞ്ചരിച്ചിരുന്നത്. ഈ മൂന്ന് ആംബുലൻസും ഒന്നിനുപുറകെ ഒന്നായി ടോൾ പ്ലാസയിൽ എത്തി. എന്നാൽ ഇവർ വഴി തുറന്നു കൊടുക്കാതെ ഇരിക്കുകയായിരുന്നു.......

പ്രതീകാത്മക ചിത്രം
മലപ്പുറം: കുറ്റിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ രോഗികളുമായി പോയ ആംബുലൻസിന് ടോൾ പ്ലാസയിൽ വഴി തുറന്നു നൽകിയില്ലെന്ന് ആരോപണം. ആംബുലൻസിന് ട്രാക്ക് ലഭിക്കാതെ ബ്ലോക്കിൽ കുടുങ്ങിയതായാണ് പരാതി. ഗുരുതരമായ പരിക്കേറ്റ രോഗികളുമായി പോവുകയാണെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടും ടോൾ പ്ലാസമായി ബന്ധപ്പെട്ടവർ ഇത് അവഗണിച്ചു എന്നാണ് ആരോപണം ഉയരുന്നത്.
അടിയന്തര സാഹചര്യത്തിലുള്ള വാഹനങ്ങൾ കടത്തിവിടാനുള്ള വഴി ഉണ്ടെങ്കിലും അത് ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞ ഇന്റർലോക്ക് ചെയ്തതുമായ വഴിയാണ്. അതുവഴി ഇത്തരത്തിൽ ഗുരുതരമായ പരിക്കേറ്റവരുമായി പോകുക എന്നത് ദുസഹം ആയതിനാൽ അതും ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചു. വിഷയം ഉന്നയിച്ച ആംബുലൻസിന്റെ ഡ്രൈവറോട് പോയി പരാതി നൽകാനായിരുന്നു അധികൃതർ പറഞ്ഞത്.
ALSO READ:മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടം; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം
ടോൾ പ്ലാസ ജീവനക്കാരുടെ നിഷേധാത്മകമായ സമീപനം ഇരു കൂട്ടരും തമ്മിൽ ഉന്തിനും തള്ളിനും വഴക്കിനും കാരണമായി മാറി. അതേസമയം മൂന്ന് ആംബുലൻസുകൾ ആയിരുന്നു കുറ്റിപ്പുറത്തെ അപകടത്തിൽപ്പെട്ട രോഗികളുമായി സഞ്ചരിച്ചിരുന്നത്. ഈ മൂന്ന് ആംബുലൻസും ഒന്നിനുപുറകെ ഒന്നായി ടോൾ പ്ലാസയിൽ എത്തി. എന്നാൽ ഇവർ വഴി തുറന്നു കൊടുക്കാതെ ഇരിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തുവാൻ വേണ്ടിയായിരുന്നു ആംബുലൻസുകൾ അതുവഴി സഞ്ചരിച്ചിരുന്നത്. വെട്ടിലചിറയിലെ ടോൾ പ്ലാസയിലാണ് ആദ്യം ആംബുലൻസ് കുടുങ്ങിയത്.
തുടർന്ന് ഇനിയും ആംബുലൻസുകൾ വരുന്നുണ്ടെന്ന് ലൈൻ രണ്ടോ മൂന്നോ ആക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ആവശ്യപ്പെട്ടു. ഷിറാഫത്ത് എന്ന ഡ്രൈവറാണ് ആദ്യം അവിടെ എത്തിയിരുന്നത്. അദ്ദേഹം തന്നെയാണ് സാഹചര്യം അവരെ മനസ്സിലാക്കാൻ ശ്രമിച്ചത്. എന്നാൽ ഇദ്ദേഹത്തിനും മിനിറ്റുകൾ കാത്തിരുന്ന ശേഷമാണ് ടോൾ പ്ലാസയിൽ നിന്നും കടന്നു പോകാൻ സാധിച്ചത്. ഇതിനു പിന്നാലെ കടന്നു വന്ന ആംബുലൻസും പുറത്തുപോകാൻ സാധിക്കാതെ കുടുങ്ങി.
മാത്രമല്ല പുറകെ വന്ന മിനി ആംബുലൻസ് കഷ്ടിച്ചാണ് അതിലൂടെ കടന്നുപോയത്. കൂടാതെ പരിക്കേറ്റ ആളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ച ശേഷം വീണ്ടും ടോൾ പ്ലാസാ അധികൃതരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി എന്നും ആംബുലൻസിന്റെ ഡ്രൈവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ENGLISH SUMMARY
It is alleged that the toll plaza did not allow the ambulance carrying seriously injured patients in a road accident in Kuttippuram to pass. The complaint is that the ambulance was stuck in the block due to lack of track. It is alleged that the ambulance driver informed that he was carrying seriously injured patients, but the toll plaza officials ignored this.