LPG Crisis in Teashops: ഗ്യാസ് ഇല്ല, ചായയും വിൽക്കുന്നില്ല, ഇനി ‘അടിച്ച’ ചായകുടിക്കാർ എന്തുചെയ്യും? മുട്ടക്കച്ചവടവും പൂട്ടുന്നു…
LPG gas cylinder shortage affects Kerala tea shops: ഇപ്പോൾ 95 ശതമാനം ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്ന 5% ഹോട്ടലുകൾ വിഭവങ്ങളുടെ എണ്ണം കുറച്ചും വിറകടുപ്പിനെ ആശ്രയിച്ചുമാണ് കഷ്ടിച്ചു മുന്നോട്ട് പോകുന്നത്. ഗ്യാസ് ഏജൻസികളിൽ റീഫിൽ ചെയ്ത വാണിജ്യ സിലിണ്ടറുകളുടെ സ്റ്റോക്ക് എത്തുന്നില്ലെന്ന പരാതിയാണ് വ്യാപാരികൾക്ക് പറയാനുള്ളത്.
കൊച്ചി: രാവിലെ ചായക്കടയിലെത്തി വീശിയടിച്ച പതഞ്ഞ ചായകുടിച്ചില്ലെങ്കിൽ ആ ദിവസം തന്നെ മോശമാകും എന്ന് വിശ്വസിക്കുന്ന നിരവധി പേർ ഇന്നുമുണ്ട്. ടെൻഷൻ മാറ്റാനും ബോറടി മാറ്റാനും ജോലിയിൽ നിന്ന് ഇടവേളയ്ക്കും ഒരു ഉണർവ്വിനും അങ്ങനെ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ചായ കുടിക്കുന്ന ശീലമുള്ളവർ ഇനിയാണ് പെടുക. പാചകവാതക പ്രതിസന്ധി ചെറു ചായക്കടകളെ ആണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. പലതും പൂട്ടിക്കഴിഞ്ഞു.
ഇപ്പോൾ 95 ശതമാനം ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്ന 5% ഹോട്ടലുകൾ വിഭവങ്ങളുടെ എണ്ണം കുറച്ചും വിറകടുപ്പിനെ ആശ്രയിച്ചുമാണ് കഷ്ടിച്ചു മുന്നോട്ട് പോകുന്നത്. ഗ്യാസ് ഏജൻസികളിൽ റീഫിൽ ചെയ്ത വാണിജ്യ സിലിണ്ടറുകളുടെ സ്റ്റോക്ക് എത്തുന്നില്ലെന്ന പരാതിയാണ് വ്യാപാരികൾക്ക് പറയാനുള്ളത്. നിലവിലുള്ള സ്റ്റോക്ക് മുൻഗണനാക്രമത്തിൽ ഗാർഹിക ആവശ്യങ്ങൾക്കായി നൽകുന്നതിനാൽ ഹോട്ടലുകൾക്ക് സിലിണ്ടർ ലഭിക്കുന്നില്ല.
Also Read – എൽപിജി സിലിണ്ടറിന്റെ ഭാരം കുറയ്ക്കില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്രം
തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ വിലയും കൂടിയിട്ടുണ്ട്. ഒരു ചായയ്ക്ക് പത്തു രൂപയിൽ നിന്ന് 15 രൂപയായി. സ്നാക്സിന്റെ അവസ്ഥയും ഇങ്ങനെ തന്നെ. കൂടാതെ വീശി അടിച്ച ലൈവ് ചായ ഇപ്പോൾ കിട്ടില്ല, പകരം നേരത്തെ തയ്യാറാക്കി സൂക്ഷിച്ച കെറ്റിൽ ചായയാണ് പലസ്ഥലങ്ങളിലും വിൽക്കുന്നത്.
മുട്ട കച്ചവടവും നഷ്ടത്തിലാണ്
പലർക്കും തട്ടുകടയിലെ ഓംലെറ്റ് ഒരു വികാരമാണ്. ഹോട്ടലുകൾക്ക് പിന്നാലെ തട്ടുകടകളും അടച്ചതോടെ മുട്ട വ്യാപാരികൾ ദുരിതത്തിലായി. സവാള ഉൾപ്പെടെയുള്ള പച്ചക്കറി വിപണിയും ഇപ്പോൾ സജീവമല്ല. കേറ്ററിങ് സർവീസുകൾ ഓർഡറുകൾ റദ്ദാക്കിയതോടെ നാളികേര വിപണിയും മന്ദഗതിയിലായി. ഈ സ്ഥിതി തുടർന്നാൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരും. പല കുടുംബങ്ങളും പട്ടിണിയിലാകുമെന്ന അവസ്ഥയാണ്.
ഈ പ്രതിസന്ധികൾക്കിടയിലും പാൽ വിപണിയുടെ മാർക്കറ്റ് ഇടിഞ്ഞിട്ടില്ല എന്നത് ആശ്വാസമാകുന്നു. വേനൽ കടുത്തതും ഉത്സവ സീസൺ ആയതും തൈര് സംഭാരം പാൽ സർബത്ത് എന്നിവ വിൽപ്പന കൂട്ടിയിട്ടുണ്ട് എന്നാണ് വിവരം. കൂടാതെ മിൽമയുടെ വിൽപ്പന നിലവിൽ ഇതുവരെ കുറഞ്ഞിട്ടില്ലെന്ന് ഡയറി മാനേജർ അറിയിച്ചിട്ടുണ്ട്.