16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയുടെ കൈയിൽ നൽകി അമ്മ മുങ്ങി; കുഞ്ഞ് സ്റ്റേഷനിൽ
Mother absconds after abandoning 16-day-old baby in Kozhikode: ജനിച്ച് 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. സംഭവത്തിൽ വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിക്കെതിരേ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
കോഴിക്കോട്: ജനിച്ച് 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. സംഭവത്തിൽ വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിക്കെതിരേ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് എന്നാണ് സൂചന. അപരിചിതയായ ഒരു സ്ത്രീയുടെ പക്കൽ കുട്ടിയെ ഏൽപ്പിച്ച ശേഷം സ്ഥലം വിട്ട ഷാഹിനയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് അപരിചിതയായ സ്ത്രീ കുട്ടിയുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതാണ് എന്ന വിവരം പുറത്തുവരുന്നത്.
പോലീസ് സ്റ്റേഷനിൽനിന്ന് കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വനിതാ പോലീസിന്റെ സംരക്ഷണയിലായിരുന്നു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Also Read: കേരളത്തിന്റെ ‘ചുങ്കപ്പാത’! NH66: കാസർകോട് മുതൽ തിരുവനന്തപുരം വരെ 13 ടോൾ ബൂത്ത്, പിരിക്കാൻ ക്യാമറ
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുമായി സ്റ്റേഷനിൽ എത്തിയ അപരിചിതയായ സ്ത്രീയെ ഉൾപ്പെടെ ചോദ്യം ചെയ്തു. എത്രയും വേഗം കുട്ടിയുടെ മാതാവിനെ കണ്ടെത്താനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കുശേഷം പിന്നീട് വീണ്ടും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു
ആലപ്പുഴ: ആര്യാട് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം.
സംഭവം നടക്കുന്ന സമയത്ത് അഖിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം തങ്ങളെ കൊണ്ടുപോകാൻ വിസമ്മതിച്ച ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ അതേ ഓട്ടോറിക്ഷയിൽത്തന്നെ രക്ഷപ്പെട്ടത് എന്നാണ് വിവരം. കൊലപാതകത്തിന്റെ കൂടുതൽ ഡീറ്റെയിൽസ് ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം
കണ്ണൂർ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ഭാര്യ രതി(51)യെ കൊലപ്പെടുത്തിയ കേസിൽ പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശി പി.കെ. മോഹനനാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിക്കപ്പെട്ടത്. 2021 ഡിസംബറിലായിരുന്നു നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്.
കുടുംബവഴക്കിനെ തുടർന്ന് രതിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടശേഷം മോഹനൻ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. എന്നാൽ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് കഴുത്തറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി സി.ആർ.ഡെന്നിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
English Summary
A complaint has been filed that a mother abandoned her 16-day-old baby girl and ran away. The Kozhikode Medical College Police have registered a case against a young woman named Shahina, a native of Wayanad, in the incident and have started an investigation. On Friday evening, they left the child with a stranger and ran away. The stranger then reached the Medical College Police Station with the child.