Crime News: ആ കുഞ്ഞ് എങ്ങനെ മരിച്ചു? മറൈന്‍ഡ്രൈവില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്
Newborn baby death case in Kochi: മറൈന്‍ഡ്രൈവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത പെണ്‍കുഞ്ഞിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊക്കിള്‍കൊടി പോലും മുറിക്കാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ തലയില്‍ മുറിവുണ്ട്.
മറൈന്‍ഡ്രൈവ് മഴവില്‍ പാലത്തിന് സമീപത്തെ കായലില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
പ്രദേശത്തെത്തിയ രണ്ട് കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ സ്ഥലത്തുണ്ടായിരുന്ന ഒരാളോട് ഇക്കാര്യം പറഞ്ഞു. ഇയാളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി, മൃതദേഹം പുറത്തെടുത്തു. കുട്ടി ആരുടേതാണെന്നോ, എങ്ങനെയാണ് മരിച്ചതെന്നോ ഒന്നും വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
Also Read: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം! കൊലപാതകമെന്ന് സൂചന
കുട്ടി ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കി. സമീപപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വേലിയേറ്റത്തെ തുടര്‍ന്ന് മൃതദേഹം ഒഴുകിയെത്തിയതാണെന്ന് കരുതുന്നു.
യുവതി മരിച്ച നിലയില്‍
അതേസമയം, കോട്ടയം പനച്ചിക്കാട് സ്വദേശിനിയെ പൊന്നുരുന്നിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് മൂലവറ്റം പൂവന്‍തുരുത്ത് നാട്ടകം മൂലക്കളത്തില്‍ വീട്ടില്‍ സുധ ബേബി (46) ആണ് മരിച്ചത്. സംഭവത്തില്‍ പൊന്നുരുന്നി ഈസ്റ്റ് ഗ്രാമീണ വായനശാലയ്ക്ക് സമീപം കണ്ടത്തില്‍ വീട്ടില്‍ കെവി ഷാജി (63) പിടിയിലായി.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും ഏറെ നാളായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാക്കുതര്‍ക്കത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.