NH traffic jam Kerala: എന്നാണ് ഈ ദേശീയപാതയിലെ കുരുക്കൊന്ന് അഴിയുക, ചിറങ്ങര, മുരിങ്ങൂർ മേഖലയിലെ ഗതാഗതം തീരാദുരിതമാകുന്നു
National highway traffic jams in Kerala: ഒരു വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ജനകീയ പ്രതിഷേധങ്ങൾ, എം.പി, എം.എൽ.എ, കലക്ടർ എന്നിവരുടെ ഇടപെടലുകൾ, ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ എന്നിവയുണ്ടായിട്ടും കുരുക്കിന് ശമനമില്ല.
കൊരട്ടി: ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നതോടെ കൊരട്ടി മുതൽ മുരിങ്ങൂർ വരെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. കൊരട്ടിയിൽ മേൽപാലം നിർമ്മാണവും ചിറങ്ങര, മുരിങ്ങൂർ എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മാണവും നടക്കുന്നതാണ് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
ഒരു വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ജനകീയ പ്രതിഷേധങ്ങൾ, എം.പി, എം.എൽ.എ, കലക്ടർ എന്നിവരുടെ ഇടപെടലുകൾ, ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ എന്നിവയുണ്ടായിട്ടും കുരുക്കിന് ശമനമില്ല. മുൻപ് തകർന്നുകിടന്ന സർവീസ് റോഡുകൾ ടാർ ചെയ്തതോടെ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും കൊരട്ടിയിൽ കൂടി നിർമ്മാണം തുടങ്ങിയതോടെ സ്ഥിതി വീണ്ടും വഷളായി.
മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള 5 കിലോമീറ്റർ ദൂരമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങൾ നിയന്ത്രിക്കാൻ ഫ്ലാഗ്‌മാൻമാരെ നിയോഗിക്കുമെന്ന ഉറപ്പ് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇതിനിടെ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നതും വാഹനങ്ങൾ പണിമുടക്കി പാതയിൽ കുടുങ്ങുന്നതും കുരുക്കിന്റെ ആക്കം കൂട്ടുന്നു.
അടിപ്പാതയുടെ അനുബന്ധ റോഡുകളുടെ ഭിത്തി നിർമ്മാണവും മണ്ണ് നിറയ്ക്കലുമാണ് ഇപ്പോൾ നടക്കുന്നത്. ഇത് കഴിഞ്ഞാൽ മെറ്റൽ വിരിച്ച് ടാറിങ് നടത്താനും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാനും ഇനിയും സമയം എടുക്കും. കരാർ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാകാത്ത നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.