Onam special Kazhchakkula : ഉത്രാടം നാളിൽ ഗുരുവായൂരപ്പന് വേണം കാഴ്ചക്കുല…. പ്രത്യേകതയുള്ള ഈ കുലകളുടെ വിശേഷമിങ്ങനെ
Onam special Kazhchakkula at Guruvayoor : ചെങ്ങഴിക്കോടൻ എന്നയിനം വാഴയുടെ കുലയെയാണ് പ്രധാനമായും കാഴ്ചക്കുല എന്നു വിളിക്കുന്നത്.
ഗുരുവായൂർ : ഓണം എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന പല പല ദൃശ്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് നീണ്ടു വളഞ്ഞു നിൽക്കുന്ന കാഴ്ചക്കുലകൾ. ഗുരുവായൂരിലെ ഓണമെന്നു കേട്ടാലാണ് മനസ്സിൽ ഇത് ആദ്യമെത്തുക. കൂമ്പാരമായി നിറയുന്ന വളഞ്ഞ വാഴക്കുലകളാണ് ഗുരുവായൂരമ്പലത്തിലെ ഉത്രാടം സ്പെഷ്യൽ എന്നു പറയാം.
രാവിലെ ശീവേലി കഴിഞ്ഞാണ് ചടങ്ങ് തുടങ്ങുക. ഉത്രാടം നാളിൽ കൊടിമരച്ചുവട്ടിൽ ആദ്യ കാഴ്ചക്കുല സമർപ്പിക്കുന്നതോടെ ചടങ്ങിനു തുടക്കമാകും. തുടർന്ന് പ്രമുഖരെല്ലാം കാഴ്ചക്കുല സമർപ്പിക്കും. ഈ ചടങ്ങ് സാധാരണയായി രാത്രിവരെ നീളുകയാണ് പതിവ്. സമർപ്പിക്കപ്പെടുന്ന നേന്ത്രക്കുലകളിൽ കുറച്ചെണ്ണം തിരുവോണ ദിനത്തിൽ പഴം പ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കുന്നതും പതിവാണ്.
പിന്നെയും ബാക്കിയാവുന്നവ ആനകൾക്കു നൽകും. പിന്നെയും മിച്ചം കുലകൾ ഉണ്ടാകും. അവ ലേലം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച തിരുവോണ ദിവസം വെളുപ്പിന് നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണക്കോടിയുമായി ഭക്തർ എത്തും. ഉച്ചപ്പൂജയ്ക്ക് വിഭവസമൃദ്ധിയോടെയുള്ള സദ്യയായിരിക്കും ഉണ്ടാവുക.
കാളൻ, ഓലൻ, എരിശ്ശേരി, പഴംപ്രഥമൻ, പഴംനുറുക്ക് എന്നിവ നിവേദിക്കുന്നതും പതിവാണ്. കൂടാതെ ഭക്തർക്കും ഓണസദ്യ വിളമ്പും. സദ്യയിൽ പഴപ്രഥമൻ തന്നെ പ്രധാനം. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക് മേളം ഉണ്ടാകും.
കാഴ്ചക്കുല
തിരുവോണത്തിന് ക്ഷേത്രങ്ങളിലേയ്ക്ക്, പ്രധാനമായും ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചയായി നൽകുന്ന വാഴക്കുലകളെയാണ് കാഴ്ചക്കുല എന്നു വിളിക്കുന്നത്. ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ പ്രത്യേക പരിചരണത്തോടുകൂടി വളർത്തിയെടുക്കുന്നതാണ് ഈ കുലകൾ.
ചെങ്ങഴിക്കോടൻ എന്നയിനം വാഴയുടെ കുലയെയാണ് പ്രധാനമായും കാഴ്ചക്കുല എന്നു വിളിക്കുന്നത്. ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഈയിനം വാഴക്കുലകളുടെ കൃഷി തൃശ്ശൂരടുത്തുള്ള തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായിട്ടുള്ളത്.