Online Money Scam: കണ്ണൂരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയുടെ 1.59 കോടി രൂപ തട്ടി
Online Money Scam in Kannur: പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുടെ താമസസ്ഥലം പരിശോധിച്ചപ്പോഴാണ് പരാതിക്കാരിയുടെ ആധാർ കാർഡ് കിട്ടിയെന്നും പഹൽഗാം ഭീകരരിൽ...

Kannur Online Money Scam
കണ്ണൂർ: സിബിഐ ചമഞ്ഞ ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ സംഘം തട്ടിയെടുത്തു. കണ്ണൂർ ജില്ലയിൽ ഫ്ലാറ്റിൽ താമസിക്കുന്ന 80 വയസ്സോളം പ്രായം വരുന്ന വയോധികയ്ക്കാണ് ഒരു മാസത്തിനിടെ പണം നഷ്ടപ്പെട്ടത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു കൊണ്ടാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയിരുന്നത്. പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുടെ താമസസ്ഥലം പരിശോധിച്ചപ്പോഴാണ് പരാതിക്കാരിയുടെ ആധാർ കാർഡ് കിട്ടിയെന്നും പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് ആയിരുന്നു സംഘം ആരോപിച്ചുകൊണ്ട് വയോധികയെ ഭീഷണിപ്പെടുത്തിയത്.
നിരപരാധിത്വം തെളിയിക്കുന്നതിനായി കയ്യിലുള്ള പണം റിസർവ്ബാങ്ക് ഓഫ് ഇന്ത്യക്ക് പരിശോധിക്കുന്നതിന് വേണ്ടി അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഭീഷണിയിൽ ഭയന്ന് വയോധിക തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. വലിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് അടിക്കടി ട്രാൻസ്ഫർ ചെയ്യുന്നത് കണ്ട ബാങ്ക് അധികൃതർക്ക് ആണ് സംശയം തോന്നിയത്.
പിന്നാലെ 50 ലക്ഷം കൂടി ട്രാൻസ്ഫർ ചെയ്യാനുള്ള നീക്കം തടയുകയായിരുന്നു. കൂടാതെ വിവരം പോലീസിനെയും വയോധിക യെയും അറിയിച്ചു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി വയോധിക തിരിച്ചറിഞ്ഞത്. പിന്നാലെ കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ജനുവരി ആദ്യ ആഴ്ചയോടെയാണ് തട്ടിപ്പ് തുടങ്ങിയത്. സിബിഐയിൽ നിന്നാണെന്ന് വ്യാജ വാട്സ്ആപ്പ് വീഡിയോ കോൾ വിളിച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു. ബിസിനസ് ഇടപാടുകൾ ഉള്ള വയോധികയുടെ ബാക്കി തുക ബാങ്ക് അധികൃതരുടെ ജാഗ്രത മൂലം നഷ്ടമായില്ല എന്നുള്ളത് മാത്രമാണ് ഒരാശ്വാസം. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പണം കൈമാറി അക്കൗണ്ടുകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു എന്നും കൂട്ടിച്ചേർത്തു.